2023 ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ മത്സരക്രമമായി. ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷായാണ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്റ് നടക്കുക. ഓഗസ്റ്റ് 30-ന് ആദ്യ മത്സരത്തിൽ പാകിസ്താൻ നേപ്പാളുമായി ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താനുമായുള്ള മത്സരം സെപ്റ്റംബർ രണ്ടിനാകും നടക്കുക.
പാകിസ്താനും ശ്രീലങ്കയുമാകും ഇത്തവണ ഏഷ്യകപ്പിന് വേദിയാവുക. മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും സൂപ്പർ ഫോറിലെ ഒരു മത്സരവും പാകിസ്താനിൽ വെച്ച് നടക്കും. മറ്റ് മത്സരങ്ങൾക്ക് ശ്രീലങ്കയാകും വേദിയാവുക. സെപ്റ്റംബർ 17-ന് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലാകും ഫൈനൽ ഏറ്റുമുട്ടൽ നടക്കുക. ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാകും മത്സരത്തിനിറങ്ങുക.
ഓരോ ഗ്രൂപ്പിലും മൂന്ന് വീതം ടീമുകളുണ്ടാകും. ഇവർ പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യമെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ സ്‌റ്റേജിലേക്ക് കടക്കും. സൂപ്പർ ഫോറിൽ ഓരോ ടീമുകൾക്കും മൂന്ന് വീതം മത്സരങ്ങളെയാകും നേരിടേണ്ടി വരിക. ഇതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിൽ പ്രവേശിക്കുക. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. പാകിസ്താൻ, നേപ്പാൾ എന്നിവരാണ് മറ്റ് ടീമുകൾ. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.
മുള്‍ട്ടാനില്‍ ഓഗസ്റ്റ് 30-ാം തീയതി ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാകും. ഉദ്ഘാടന ചടങ്ങുകളും മുള്‍ട്ടാനിലായിരിക്കും നടക്കുക. 31-ാം തീയതി ശ്രീലങ്കയിലെ കാന്‍ഡിയില്‍ വെച്ച് ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം നടക്കും. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വെച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3-ന് പാകിസ്താനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരവും 4-ന് കാന്‍ഡിയില്‍ ഇന്ത്യ-നേപ്പാള്‍ -പോരാട്ടവും നടക്കും. 5-ന് ലാഹോറില്‍ ശ്രീലങ്ക-അഫ്ഗാന്‍ പോരാട്ടത്തോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തീരും. സെപ്റ്റംബർ 6 മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് ഫൈനൽ അങ്കം.
കഴിഞ്ഞ വാരം പ്രഖ്യാപിക്കേണ്ടതായിരുന്നു ഏഷ്യ കപ്പ് ഷെഡ്യൂൾ. എന്നാൽ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനമായത്. ഇത് ആതിഥേരായ പാകിസ്താൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ കൂടുതൽ മത്സരങ്ങൾ പാകിസ്താനിൽ വെച്ച് നടത്തണമെന്നും ശ്രീലങ്കയി ൽ നടക്കുന്ന ഇന്ത്യ-പാക് മത്സരം ഉൾപ്പെടെയുള്ള പേരാട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ബൃഹത്ത് ഭാഗവും ബോർഡിന് നൽകണമെന്ന് പിസിബിയും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരക്രമത്തിന്റെ പ്രഖ്യാപനം വൈകിയത്.
Comments