സിഡ്നി: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തുവിനെ സംബന്ധിച്ച് വിശദീകരണവുമായി ഐഎസ്ആർഒ. ഗ്രീൻ ഹെഡ് ബീച്ചിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തുവായിരുന്നു കടൽത്തീരത്ത് കണ്ടെത്തിയത്. വസ്തു അപകടകരമാണെന്ന രീതിയിലുള്ള റിപ്പോർട്ട് ആയിരുന്നു പുറത്തുവന്നത്. വസ്തുവിന്റെ അടുത്തേക്ക് പോകുന്നതും സ്പർശിക്കുന്നതുമുൾപ്പെടെ അധികൃതർ വിലക്കിയിരുന്നു.
യന്ത്രഭാഗമാണ് അജ്ഞാത വസ്തു എന്ന തരത്തിൽ ആയിരുന്നു ഓസ്ട്രേലിയൻ അധികൃതരുടെ വിലയിരുത്തൽ. കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370-ന്റെ അവശിഷ്ടമാകാം ഇതെന്നും കൂടാതെ ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ചന്ദ്രയാൻ റോക്കറ്റിന്റെ ഭാഗമാണിതെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സിലിണ്ടർ ഒബ്ജക്ടിന് 2.5 മീറ്റർ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിൽ നീളവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്ക് ആയിരിക്കാനാണ് സാദ്ധ്യതയെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യതയുള്ളതിനാൽ ഓസ്ട്രേലിയയുടെ ബഹിരാകാശ ഏജൻസി അയൽ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
എന്നാൽ ചന്ദ്രയാൻ റോക്കറ്റിന്റെ ഭാഗമാണോ ഇതെന്ന കാര്യത്തിൽ ഐഎസ്ആർഒ പ്രതികരണം അറിയിച്ചു. ഓസ്ട്രേലിയൻ തീരത്ത് കണ്ട വസ്തു പരിശോധിച്ചതിന് ശേഷമാകും കൃത്യമായി വിലയിരുത്താനാകുക. അല്ലാത്ത പക്ഷം അത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ അവശിഷ്ടമാണോ എന്ന് പറയാൻ സാധിക്കില്ലെന്നാണ് ഐഎസ്ആർഒ മേധാവി വ്യക്തമാക്കിയത്. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഉപയോഗിക്കുന്ന പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾസ് പിഎസ്എൽവിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു എന്ന രീതിയിലുള്ള അനുമാനങ്ങളോടാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പ്രതികരിച്ചത്.
”ഇത് ഒരു പിഎസ്എൽവിയുടെയോ മറ്റ് ഏതെങ്കിലും റോക്കറ്റിന്റെയോ ഭാഗമാകാം. ഐഎസ്ആർഒ അത് കാണുകയും വിലയിരുത്തുകയും ചെയ്താൽ മാത്രമേ അത് ഇന്ത്യൻ ദൗത്യത്തിന്റെ ഭാഗമാണെന്ന് പറയാൻ സാധിക്കൂ” ഇ സോമനാഥ് പറഞ്ഞു. അതേസമയം ഓസ്ട്രേലിയൻ തീരത്ത് അടിഞ്ഞ വസ്തു കുറച്ച് മാസങ്ങളായി വെള്ളത്തിൽ കിടന്നത് പോലെയാണ് കാണപ്പെടുന്നതെന്നും അതിനാൽ ചന്ദ്രയാൻ 3 റോക്കറ്റ് അവശിഷ്ടം ആയിരിക്കില്ലെന്നും ചില ഓസ്ട്രേലിയൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Comments