യുസിസിയെ എതിർക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുസ്ലീം സമുദായമാണെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. മതത്തിലെ നിയമങ്ങൾ ഉയർത്തി പിടിക്കേണ്ട ആവശ്യകത മുസ്ലീങ്ങൾക്കുണ്ട്. പക്ഷെ, ഇന്ത്യയിൽ ജീവിക്കുന്നതുകൊണ്ട് ഒരു സമാധാനം ഉണ്ട്. സിവിൽ നിയമങ്ങൾ മാത്രം ഉയർത്തി പിടിച്ചാൽ മതിയല്ലോ. ഇസ്ലാം മതത്തിലെ ക്രിമിനൽ നിയമം എങ്ങാനുമാണ് ഉയർത്തി പിടിക്കുന്നതെങ്കിൽ കയ്യു കാലും തലയും ഇല്ലാതായേനെ. ബിജെപി അധികാരത്തിൽ വന്നപ്പോൾ മാത്രമല്ല യൂണിഫോം സിവിൽ കോഡിനെപ്പറ്റി ചർച്ച ഉണ്ടായത് എന്ന് ഓർക്കണമെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹം, ദത്തെടുക്കൽ, സ്വത്തവകാശം, ബഹുഭാര്യത്വം എന്നിവയിലെല്ലാം യൂണിഫോം സിവിൽ കോഡ് സ്പർശിക്കും. ഏകീകൃത സിവിൽ കോഡ് വേണ്ട, പകരം വ്യക്തി നിയമങ്ങളിലെ പരിഷ്‌കരമാണ് വേണ്ടതെന്നാണ് മുസ്ലീം സംഘടനകൾക്കൊപ്പം നിന്ന് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നു. പാന്റ്സ് വേണ്ട, നീളമുള്ള നിക്കർ മതി എന്ന് പറയും പോലെ. എന്നാൽ നിക്കർ തയ്‌ക്കാൻ അവസരം ലഭിച്ചപ്പോൾ കേരള സർക്കാർ എടുത്ത നിലപാട് എന്താണ്. മുസ്ലീം സ്ത്രീകൾ നൽകിയ പരാതി പരിഗണിക്കുന്നതിന് സർക്കാർ ഒരു ചർച്ച വിളിച്ചു. മുസ്ലീം സ്ത്രീകളെ ഒഴിവാക്കി കൊണ്ട് മത നേതാക്കളെയാണ് അവിടെ സർക്കാർ വിളിച്ചു വരുത്തിയത്. കേസ് കൊടുത്തത് മുസ്ലീം സ്ത്രീകളാണ്. അത് തന്നെയാണ് ഏകീകൃത സിവിൽ കോഡിനെതിരെ വിളിച്ചു ചേർത്ത സെമിനാറിൽ സംഭവിച്ചതും.
അഭിപ്രായം പറയാനും വേദിയിലിരിക്കാനും ഒരു മുസ്ലീം സ്ത്രീ പോലും ഇല്ലായിരുന്നു. അതായത് വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാൻ അവസരം വന്നപ്പോഴും ശരിയത്താണ് ശരിയെന്നാണ് യുസിസിയെ എതിർക്കുന്നവർ നിലപാടെടുത്തത്. എൽഡിഎഫ് വരും എല്ലാം ശരിയത്ത് ആക്കും എന്നാണ് പറയുന്നത്. മുസ്ലീം സ്ത്രീകളുടെ ആവശ്യം എന്തുകൊണ്ടാണ് സർക്കാർ പരിഗണിക്കാത്തത്. മത നേതാക്കളുടെ മുന്നിൽ വിറയ്‌ക്കുകയാണ് കമ്യൂണിസ്റ്റ് സർക്കാർ. ബിജെപി ഗവൺമെന്റ് കൊണ്ടുവരുന്നത് കൊണ്ട് ന്യൂനപക്ഷ സമുദായങ്ങൾ ഭയം തോന്നാം. എന്നാൽ പൊതുജനങ്ങൾക്ക് യൂണിഫോം സിവിൽ കോഡിന്റെ രൂപരേഖ സർക്കാർ എത്രയും വേഗം നൽകണം. അല്ലെങ്കിൽ ജനങ്ങളെ ഇവർ തെറ്റിദ്ധരിപ്പിക്കും. യുസിസി എന്താണെന്ന് പറയാൻ അതിനെ എതിർക്കുന്നവർക്ക് അറിയില്ല. കൃത്യമായ ധാരണ പൊതുജനങ്ങളിലേയ്‌ക്ക് എത്തിച്ചില്ലെങ്കിൽ മതനേതാക്കൾ തെറ്റിദ്ധരിപ്പിക്കും- ആരിഫ് ഹുസൈൻ പറഞ്ഞു.
Comments