കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരളം ഇന്നേ വരെ കാണാത്ത വിധം ജനങ്ങൾ ഒഴുകിയെത്തുകയാണ്. എന്നാൽ ഇത്തരത്തിൽ ഒരു വിലാപ യാത്രയോ അനുശോചന യോഗമോ സിപിഎമ്മിന്റെ സമ്മുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന് ലഭിച്ചിരുന്നില്ല എന്നാണ് ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട്.
കോടിയേരി ബാലകൃഷ്ണന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് അവസരം നൽകിയില്ല. വിനോദിനിയും മക്കളും ഇതിനായി കാലുപിടിച്ചു അഭ്യർത്ഥിച്ചെന്നും എന്നാൽ ‘ആ മുരടൻ, മനുഷ്യത്ത്വഹീനൻ, അൽപ്പൻ അത് ചെവിക്കൊണ്ടില്ല’ എന്നാണ് ശക്തിധരൻ കുറിച്ചത്. ജീവിതത്തിന്റെ നല്ലൊരു ശതമാനവും തിരുവനന്തപുരത്ത് ജീവിച്ച വ്യക്തിയാണ് കോടിയേരി, എന്നിട്ടും അതിന് അനുവദിച്ചില്ല എന്നും അദ്ദേഹം കുറിക്കുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അധികസമയം വെച്ചുകൂടെന്ന് മദിരാശിലെ ഡോക്റ്റർമാർ ഉപദേശിച്ചിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞതെന്നും ശക്തിധരൻ കുറിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കൊണ്ടുപോകുന്നതിൽ ഡോക്റ്റർമാർ ഇത് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്കെന്ന് അദ്ദേഹം ചോദിച്ചു. ഇതുപോലെ പച്ചക്കള്ളം ഗോവിന്ദൻ പറഞ്ഞത് മെഗാഭാഗ്യക്കുറി അടിച്ചതുകൊണ്ടാണെന്നും ശക്തിധരൻ പറഞ്ഞു. ഇന്നത്തെ തിക്കും തിരക്കും ഒന്ന് കഴിഞ്ഞോട്ടെ. സത്യത്തിന്റെ മുഖം അധികനാൾ സ്വർണ്ണ പാത്രം കൊണ്ട് മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments