കോഹിമ: എൻസിപിയിൽ അധികാര തർക്കം തുടരുന്നതിനിടെ അജിത് പവാർ വിഭാഗത്തിന് പിന്തുണ അറിയിച്ച് നാഗാലാന്റിലെ പാർട്ടി എംഎൽഎമാർ. അജിത് പവാറിന്റെ നേതൃത്വത്തിൽ നാഗാലാന്റിലെ എൻസിപി പ്രവർത്തിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതായി എംഎൽഎമാർ കത്തിൽ പറയുന്നു.
നാഗാലാന്റിലെ ഏഴ് എൻസിപി എംഎൽഎമാരും അജിത് പവാറിന് പിന്തുണ അറിയിച്ച് കത്തയച്ചു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എംഎൽഎമാർ കത്തയച്ചതായി എൻസിപി നാഗാലാന്റ് പ്രസിഡന്റ് വന്തുങ്കോ ഒദ്യുവോ അറിയിച്ചു. നാഗാലാന്റിലെ എംഎൽഎമാരുടെ പിന്തുണയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും തന്റെ കൈവശം ഉണ്ടെന്നും അവയെല്ലാം പാർട്ടി നേതൃത്വത്തിന് വ്യാഴാഴ്്ച രാത്രി അയച്ചെന്നും വന്തുങ്കോ ഒദ്യുവോ വ്യക്തമാക്കി.
ജൂലൈ 2നാണ് അജിത് പവാർ മഹാവികാസ് അഘാഡി വിട്ട് ബിജെപി -ശിവസേന സഖ്യത്തിനൊപ്പം ചേർന്നത്. എൻസിപിയിലെ തലമുറ മാറ്റത്തെ തുടർന്ന് അജിത് പവാറിനെ പിന്തള്ളി മകൾ സുപ്രിയ സുലെയെ ശരദ് പവാർ പാർട്ടി വർക്കിംഗ് പ്രസിഡന്റ് നിയോഗിച്ചത് മുതലാണ് മഹാരാഷ്‌ട്രയിലെ എൻസിപിയുടെ പതനം ആരംഭിച്ചത്.
33 എം.എൽ.എമാരുടെ പിന്തുണ അജിത് പവാർ പക്ഷത്തിനും ഇരുപത് എംഎൽഎമാരുടെ പിന്തുണ ശരത് പവാറിനും ഉണ്ട്. എൻസിപിയുടെ പേരിനും ചിഹ്നത്തിനുമായി അജിത് പവാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
Comments