ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്‌ക്കും വകുപ്പുകളിലേയ്‌ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗർ മേളയുടെ ഏഴാം ഘട്ടം നാളെ. രാജ്യത്തെ 44 ഇടങ്ങളിലായി നടക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 10.30-ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. 70,000 പേർക്കാണ് മേളയിൽ നിയമനം ലഭിക്കുക.
കേരളത്തിൽ തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബ്ബ് ഹാളിലും ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറും. കേന്ദ്ര സഹകരണ വകുപ്പ് സഹമന്ത്രി ബിഎൽ വർമ്മ മുഖ്യാതിഥിയായിയാകും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നിയമന പത്രം വിതരണം ചെയ്യും. ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് റോസ്ഗർ മേളയുടെ ഏഴാം ഘട്ടം സംഘടിപ്പിക്കുന്നത്. ഒരു വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം.
രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള.
Comments