53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയവരുടെ പട്ടികയിൽ മമ്മൂട്ടിയും. നടന് ലഭിക്കുന്ന എട്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്. മികച്ച നടനാകുന്നത് 6-ാം തവണ.
അഹിംസ (1981), അടിയൊഴുക്കുകൾ (1984), യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) എന്നിവയാണ് മമ്മൂട്ടിയ്‌ക്ക് മുമ്പ് സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രങ്ങൾ. 2022-ലെ ചലച്ചിത്ര പുരസ്കാരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി.
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ ചിത്രമാണ് അഹിംസ. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും രതീഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. ഈ സിനിമയിൽ മികച്ച സഹനടനുള്ള പുരസ്കാരമാണ് ആ വർഷം മമ്മൂട്ടിയെ തേടിയെത്തിയത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
അടിയൊഴുക്കുകൾ
ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ
പുറത്തിറങ്ങിയ ചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഈ ചിത്രമാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. കരുണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
യാത്ര
1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. മമ്മൂട്ടി, ശോഭന എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.. അടിയന്തരാവസ്ഥക്കാലത്തു പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രത്യേക ജൂറി പരാമർശനത്തിന് താരം അർഹനായിരുന്നു.
നിറക്കൂട്ട്
മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ സിനിമയാണ് നിറക്കൂട്ട്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മരണശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മില്യണറായ രവിവർമ്മ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ സിനിമയും പ്രത്യേക ജൂറി പരാമർശനത്തിനുള്ള പുരസ്കാരം നേടിക്കോടുത്തു.
ഒരു വടക്കൻ വീരഗാഥ
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സംസ്ഥാന പുരസ്കാരത്തിനു മാത്രമല്ല ദേശീയ പുരസ്കാരത്തിനും മമ്മൂട്ടിയെ അർഹനാക്കിയ ചിത്രമായിരുന്നു ഇത്. ചന്തു ചേകവർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന വേഷങ്ങളിലൊന്നാണ്.
വിധേയൻ, പൊന്തൻമാട, വാത്സല്യം
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രം മമ്മൂട്ടിയെ ദേശീയ പുരസ്കാരത്തിനും അർഹനാക്കി. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാടയും ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു വാത്സല്യം. കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേലേടത്ത് രാഘവൻനായർ ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കഥാപാത്രമാണ്.
കാഴ്ച
ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായ കാഴ്ചയാണ് 2004ൽ മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. ഗുജറാത്ത് ഭൂകമ്പത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരു അനാഥ ബാലന്റെയും അവന്റെ സംരക്ഷനായി മാറിയ ഫിലിം ഓപ്പറേറ്റർ മാധവന്റെയും കഥയാണ് ചിത്രം പറഞ്ഞത്.
പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയ്‌ക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
Comments