ട്രിനിഡാഡ്: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ച്വറിയുമായി വിരാട് കോഹ്‌ലി. 500-ാം അന്താരാഷ്‌ട്ര മത്സരത്തിലാണ് കോഹ്‌ലിയുടെ നേട്ടം. ഇതോടുകൂടി കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലാണ് 180 പന്തില്‍ കോഹ്‍ലി സെഞ്ച്വറി നേടിയത്. വിവാഹ മോതിരത്തിൽ ചുംബിച്ചുകൊണ്ടാണ് താരം ആഹ്ലാദ പ്രകടനം നടത്തിയത്.
2018 ഡിസംബറിൽ പെർത്ത് സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 123 റൺസ് ആയിരുന്നു കോഹ്‍ലിയുടെ അവസാന വിദേശ ടെസ്‌റ്റ് സെഞ്ചുറി. ഇതിന് ശേഷം നിരവധി തവണ വിദേശ മണ്ണിൽ കോഹ്‌ലി മൂന്നക്കത്തിന് അരികിൽ എത്തിയിരുന്നെങ്കിലും ഈ നാഴികകല്ല് മറി കടക്കാൻ കഴിഞ്ഞിരുന്നില്ല.
ട്രിനിഡാഡില്‍ രണ്ടാംദിനത്തിന്റെ ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 92 ഓവറില്‍ 324-4 എന്ന നിലയിലാണ് ഇന്ത്യ തുടരുന്നത്. കോലി 109 റണ്‍സുമായും രവീന്ദ്ര ജഡേജ 50 റണ്‍സുമായുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആദ്യദിനത്തിൽ ഇന്ത്യന്‍ ടീം 288-4 എന്ന സ്കോറിലാണ് അവസാനിപ്പിച്ചത്. 161 പന്തില്‍ 87 റണ്‍സുമായി വിരാട് കോലിയും 84 പന്തില്‍ 36 റണ്‍സുമായി രവീന്ദ്ര ജഡേജയും രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു.














