ന്യൂഡൽഹി: 70,000 പേർ ഇന്ന് വിവിധ കേന്ദ്ര സർവീസുകളുടെ ഭാഗമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗർ മേളയുടെ ഏഴാം ഘട്ടം ഇന്ന്. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് പ്രധാനമന്ത്രി നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാകും ഉദ്ഘാടന ചടങ്ങുകൾ. ഇതേ സമയം തന്നെ രാജ്യത്ത് 44 ഇടങ്ങളിലായി 70,000 പേർക്ക് നിയമനക്കത്ത് കൈമാറും.
കേരളത്തിൽ തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബ്ബ് ഹാളിലും ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറും. കേന്ദ്ര സഹകരണ വകുപ്പ് സഹമന്ത്രി ബിഎൽ വർമ്മ മുഖ്യാതിഥിയായിയാകും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നിയമന പത്രം വിതരണം ചെയ്യും. ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് റോസ്ഗർ മേളയുടെ ഏഴാം ഘട്ടം സംഘടിപ്പിക്കുന്നത്. ഒരു വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം.
രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിക്കും.
Comments