ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ ഡീകമ്മീഷൻ ചെയ്ത് വിയറ്റ്‌നാമിന് കൈമാറി. ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വിപിഎൻ ഡെപ്യൂട്ടി കമാൻഡറും ചീഫ് ഓഫ് സ്റ്റാഫും ആയ റിയർ അഡ്മിറൽ ഫാം മാൻ ഹങ് എന്നിവരുടെ അദ്ധ്യക്ഷതയിൽ വിയറ്റ്‌നാമിലെ കാം റാൻ നേവൽ ബേസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കപ്പൽ വിയറ്റ്‌നാം നാവികസേനയ്‌ക്ക് കൈമാറിയത്.
പൂർണമായും പ്രവർത്തനക്ഷമമായ കോർവെറ്റ് ആദ്യമായാണ് മറ്റൊരു രാജ്യത്തിന് സമ്മാനിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് വിയറ്റ്നാം പീപ്പിൾസ് നേവിയ്‌ക്ക് കൈമാറുന്നത് വഴി പ്രതിരോധ മേഖലയിൽ അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി. സുഹൃത് രാജ്യത്തിന് കോർവെറ്റ് കൈമാറിയത് വഴി ഇന്ത്യയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാണിക്കുകയാണെന്നും സേന കൂട്ടിച്ചേർത്തു.
ഐഎൻഎസ് കൃപാണെ വിയറ്റ്‌നാം പീപ്പിൾസ് നേവിയിലേക്ക് കൈമാറ്റം ചെയ്തതിലൂടെ ‘വസുധൈവ കുടുംബകം — ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ജി 20 ദർശനം സാക്ഷാത്കരിക്കുകയാണെന്ന് നാവികസേനാ മേധാവി ആർ ഹരികുമാർ പറഞ്ഞു.
ജൂൺ 28 ന് ഇന്ത്യയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്ക് കീഴിൽ അവസാന യാത്ര പുറപ്പെട്ട ഐഎൻഎസ് കൃപാൺ 2023 ജൂലൈ 8-ന് കാം റൺ അന്താരാഷ്‌ട്ര തുറമുഖത്ത് പ്രവേശിച്ചതായി വിയറ്റ്‌നാമീസ് പീപ്പിൾസ് നേവിയും സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്‌ലീറ്റിന്റെ അവിഭാജ്യ ഘടകമാണ് ഐഎൻഎസ് കൃപാൺ. കമ്മീഷൻ ചെയ്ത 1991 മുതൽ 32 വർഷം നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഏകദേശം 12 ഉദ്യോഗസ്ഥരും 100 നാവികരും കൈകാര്യം ചെയ്യുന്ന ഈ കപ്പലിന് 90 മീറ്റർ നീളവും 10.45 മീറ്റർ വീതിയും പരമാവധി 1,450 ടൺ ശേഷിയുണ്ട്.
Comments