തിരുവനന്തപുരം: അയൂരിൽ വീട്ടമ്മ ലീനാമണിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായ ഭർതൃസഹോദരൻ മുഹ്സിൻ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാൾ ശനിയാഴ്ച രാത്രിയോടെയാണ് അയൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കഴിഞ്ഞ ഞാറാഴ്ചയാണ് അയിരൂരിലെ എംഎസ് വില്ലയിൽ ലീനാമണി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കിനെ തുടർന്ന് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഒന്നര വർഷം മുമ്പ് മരണപ്പെട്ട ലീനാമണിയുടെ ഭർത്താവ് സിയാദിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ലീനാമണിയുടെ ഭർതൃസഹോദരങ്ങളായ ഷാജി, മുഹ്സിൻ, അഹദ്, അഹദിന്റെ ഭാര്യ റഹീന എന്നിവർക്കതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒന്നാം പ്രതിയായ ഷാജി, രണ്ടാം പ്രതിയായ അബ്ദുൽ അഹദ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം പ്രതിയായ മുഹ്സിൻ കഴിഞ്ഞ ദിവസം കീഴടങ്ങിയത്.
പോലീസ് പ്രതികളുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച ഇരുമ്പ് വടി വീട്ടുമുറ്റത്ത് മീനുകളെ വളർത്തുന്ന ടാങ്കിൽ നിന്നും പോലീസ് കണ്ടെടുത്തു. അയൂർ ഇൻസ്പെക്ടർ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
Comments