തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾക്കാണ് മന്ത്രി വീണാ ജോർജ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ഇതുവരെ പത്ത് പേർക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരും കോഴിക്കോട് സ്വദേശികളാണ്. ഇവർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധിച്ചപ്പോഴാണ് വെസ്റ്റ് നൈൽ പനിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് സ്രവങ്ങൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് സ്ഥിരീകരിക്കുകയുമായിരുന്നു.