ന്യൂഡൽഹി: എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തവണ കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ജനങ്ങൾ തീരുമാനമെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ധറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞതായി മോദി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ അവരുടെ സാന്നിദ്ധ്യം കുറഞ്ഞു. മൂന്നാം ഘട്ടത്തോടെ അവശേഷിക്കുമെന്നും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കൽ കൂടി മോദി സർക്കാർ എന്ന വികാരത്തിന് അനുകൂലമായിട്ടാണ് രാജ്യമൊട്ടാകെ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“ഇവിടെ തടിച്ചുകൂടിയിരിക്കുന്ന സ്ത്രീകളെ പരമ്പരാഗതമായ വസ്ത്രത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങളുടെ മുഖത്തെ സന്തോഷം എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ തന്നെയാണ് നിങ്ങൾ എനിക്ക് മുന്നിൽ കാണിച്ചുതരുന്നത്. ഒരു പൗരൻ എന്ന നിലയിൽ എന്റെ കടമ നിർവഹിക്കാൻ ഗുജറാത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ആഘോഷമാണിത്. ഒരു പൗരൻ എപ്പോഴും തന്റെ കടമ നിർവഹിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കുചേരണം. ഉത്തരവാദിത്വം നിർവഹിക്കണം”- പ്രധാനമന്ത്രി മോദി പറഞ്ഞു.
മദ്ധ്യപ്രദേശിൽ ഒമ്പത് ലോക്‌സഭാ സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ധർ, ദേവാസ്, ഉജ്ജയിൻ, മന്ദ്‌സൗർ, രത്‌ലാം, ഇൻഡോർ, ഖാർഗോൺ, ഖണ്ട്‌വ എന്നീ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13-ന് നടക്കും.