തിരുവനന്തപുരം: ഹെൽമെറ്റ് വെയ്‌ക്കാതെ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്ക് പിഴ ചുമത്തി പോലീസ്. 500 രൂപയാണ് പിഴ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തുടർന്ന് ഇത്രയും വിചിത്രമായ പിഴ ചുമത്തിയതന്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്. KL20R 6843 എന്ന ഓട്ടോറിക്ഷയ്‌ക്കാണ് പോലീസിന്‍റെ വിചിത്രമായ പിഴ ലഭിച്ചത്. ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്‌ക്ക് 500 രൂപ പിഴ അടയ്‌ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ 3നാണ് പിഴ അടയ്‌ക്കാൻ ചലാൻ ലഭിച്ചത്. എന്നാൽ ഇത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപാണ്. നേരിട്ട് കണ്ടാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. പോലീസിന് തെറ്റിയതാവും എന്ന് കരുതി ആദ്യം പിഴയടച്ചിരുന്നില്ല. പിന്നാലെ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്.
പൊതുവായി ഓട്ടോ ഡ്രൈവർമാരോട് പോലീസ് മോശമായാണ് പെരുമാറുന്നെന്നും സഫറുള്ളയ്‌ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. എന്നാൽ ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പോലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടി പറയുന്നില്ല. ക്ലറിക്കൽ പ്രശ്നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കുമെന്നും പറയുന്നു.
Comments