ജയ്പൂർ: ഗെഹ്ലോട്ട് സർക്കാറിന്റെ വീഴ്ച തുറന്നുക്കാട്ടിയതിന്റെ പേരിൽ, തന്നെ ആക്രമിച്ചെന്നും നിയമസഭയ്‌ക്ക് പുറത്തേയ്‌ക്ക് തന്നെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു എന്നും മുൻമന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. 50-ാളം വരുന്ന കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും ചേർന്നാണ് തന്നെ ആക്രമിതച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സംസാരിക്കാനുള്ള അവസരം പോലും സഭാദ്ധ്യക്ഷൻ നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ അഴിമതിയുടെ രേഖകളടങ്ങിയ ഡയറി ഉയർത്തികാട്ടി ഗുദ്ധ സഭാനാഥന്റെ അടുത്തേക്ക് എത്തിയതോടെ കോൺഗ്രസ് എംഎൽഎമാർ ഗുദ്ധയെ വളഞ്ഞിട്ട് മർദ്ധിക്കുകയായിരുന്നു. തുടർന്ന് ഇയാളെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ’50-ാളം പേർ ചേർന്ന് എന്നെ ആക്രമിച്ചു, കോൺഗ്രസ് നോതാക്കൾ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു, തുടർന്ന് നിയമസഭയ്‌ക്ക് പുറത്തേയ്‌ക്ക് എന്നെ വലിച്ചിഴച്ച് കൊണ്ടുപോയി’. ‘എന്താണ് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്’ അദ്ദേഹം ചോദിച്ചു. ‘താൻ പറഞ്ഞത് എല്ലാം സത്യമാണ്.’ -ഗുദ്ധ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് ധർമ്മേന്ദ്ര റാത്തോഡിനെതിരെ ഇഡിയും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡിൽ ഒരു ‘ചുവന്ന ഡയറി’ പിടിച്ചെടുത്തിരുന്നു. അത് ഏതുവിധേനയും വീണ്ടെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട് തന്നോട് ആവശ്യപ്പെട്ടുവെന്ന് രാജേന്ദ്ര സിംഗ് ഗുദ്ധ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഡയറി കത്തിച്ചുകളഞ്ഞോ’ എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘രാജേന്ദ്ര സിംഗ് ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ കിടക്കുമായിരുന്നു’ എന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. ഈ ഡയറിയുമായാണ് അദ്ദേഹം ഇന്ന് നിയമസഭയിലെത്തിയത്. എന്നാൽ വിഷയം കേൾക്കാൻ സഭ തയ്യാറായില്ല. മാത്രമല്ല കോൺഗ്രസ് നേതാക്കന്മാർ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ച ഗുദ്ധയെ ആക്രമിക്കുകയും ചെയ്തു.
രാജസ്ഥാനൻ സ്ത്രീ സുരക്ഷയിൽ പിന്നിലാണെന്ന് നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് നേതാവും മന്ത്രിയുമായ രാജേന്ദ്ര സിംഗ് ഗുദ്ധയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത്. സർക്കാരിനെതിരെ സംസാരിച്ചെന്ന് പറഞ്ഞായിരുന്നു പുറത്താക്കൽ. തൻ പുറത്തായതിന് പിന്നാലെ ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതയ്‌ക്കും അനീതിയ്‌ക്കുമെതിരെ ശബ്ദിക്കുകയാണ് രാജേന്ദ്ര സിംഗ്. താൻ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വിജയിപ്പിച്ചത് തന്റെ നാട്ടിലെ അമ്മമാരും പെങ്ങന്മാരുമാണ് അവരെ തനിക്ക് മറക്കാൻ സാധിക്കില്ലെന്നും ഗുദ്ധ പറഞ്ഞു.
Comments