തിരുവനന്തപുരം: സംസ്ഥാനത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. നായയുടെ കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുഴുവൻ വെട്ടേറ്റ് അവശയായ നായയെ നാട്ടിലെ യുവാക്കളും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല നൂലിയോട് ഇരട്ടക്കുളങ്ങളിൽ മേലെകുളത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ ജീവന് വേണ്ടി കുളത്തിൽ കിടന്ന് പിടയുന്ന നായയെ പ്രദേശത്തെ ഒരു സംഘം യുവാക്കൾ കാണുകയായിരുന്നു. ഉടൻ തന്നെ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നായ എന്തിലോ കുടുങ്ങി കിടക്കുന്നത് കാരണം രക്ഷപ്പെടുത്താനായില്ല. ഇതേത്തുടർന്ന് ഇവർ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് നായയെ ചങ്ങലയിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സ് ഉടനെ തന്നെ നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച് കരയ്ക്ക് കയറ്റി. നായയുടെ തലയിൽ ഉൾപ്പടെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടേറ്റതിന് സമാനമായ മുറിവുകൾ ഉണ്ട്. ഇത്രയും മുറിവ് എങ്ങനെ സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് കഴുത്തിലെ ചങ്ങലയിൽ കല്ലുകെട്ടി നായയെ കുളത്തിൽ തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്.
Comments