ന്യൂഡൽഹി: സർക്കാരിന് ഒന്നിനെയും ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനുമില്ലെന്നും ചർച്ചയ്‌ക്ക് തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാണ്. സർക്കാർ ആരെയും ഭയപ്പെടുന്നില്ല. പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യങ്ങൾക്കിടയിലാണ് ആഭ്യന്ത്രര മന്ത്രി ഇത് പറഞ്ഞത്. മണിപ്പൂർ പോലെ സെൻസിറ്റീവ് വിഷയത്തിൽ ചർച്ചയ്‌ക്ക് മതിയായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിക്കുന്നവർക്ക് സഹകരണത്തിലോ, ദളിതുകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിലോ താൽപ്പര്യമില്ല. സർക്കാർ ഒന്നിനെയും ഭയപ്പെടുന്നില്ല. മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചർച്ച ചെയ്യാം. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. മുദ്രവാക്യം വിളിക്കുന്നവർക്ക് ചർച്ചകൾ നടത്താൻ താത്പര്യമില്ല. – അമിത് ഷാ പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്റെ പേരിൽ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതിനെ തുടർന്നാണ് അമിത് ഷായുടെ പ്രസംഗം. ചർച്ച നടത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതിയിരുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ സമാധാന ശ്രമം പോലും പരിഹാരം കാണാത്തതിനെ തുർന്നായിരുന്നു ആഭ്യന്തര മന്ത്രി കത്തയച്ചത്. പ്രതിപക്ഷം ആഗ്രഹിക്കുന്നിടത്തോളം കാലം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ട്. ചർച്ചയ്‌ക്ക്ത തയ്യാറാണെന്നും താൻ മറുപടി നൽകുമെന്നും അമിത് ഷാ മല്ലികാർജുൻ ഖാർഗെയ്‌ക്കും അധീർ രഞ്ജൻ ചൗധരിയ്‌ക്കും അയച്ച കത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ആറ് വർഷത്തെ ബിജെപി ഭരണത്തിൽ മണിപ്പൂർ സമാധാനവും വികസനവും അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ കോടതിയുടെ ചില തീരുമാനങ്ങളും ചില സംഭവങ്ങളും കാരണം മണിപ്പൂരിൽ ആക്രമങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് മണിപ്പൂരി ജനത പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് പ്രസ്താവന ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഒരു പ്രസ്താവന മാത്രമല്ല, സർക്കാർ വിശദമായ ചർച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments