പനാജി: മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ലെന്നും രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പോരാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് ഒരിക്കലും മതപരമായ ഛായ നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലടക്കം മണിപ്പൂർ കലാപത്തെ മതപരമായ ഒന്നായി ചിത്രീകരിക്കാൻ ചില ഗൂഢ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് കർദ്ദിനാളിന്റെ വെളിപ്പെടുത്തൽ. മണിപ്പൂർ കലാപത്തെ ഒരു അവസരമായി ഉപയോഗിച്ചു കൊണ്ട് കേന്ദ്രസർക്കാരിനെതിരെ വിദ്വേഷം പടർത്താനും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുമ്പോൾ, ഐക്യവും സമാധാനവും കെട്ടിപ്പടുക്കാൻ വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഓസ്വാൾഡ് ഗ്രേഷ്യസിന്റെ സന്ദേശം.
ജൂലൈ 26-ന് ഇറങ്ങിയ വീഡിയോയിലൂടെയാണ് മണിപ്പൂർ കലാപത്തിന്റെ യാഥാർത്ഥ്യം കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് തുറന്നു കാണിച്ചത്. വീഡിയോ സന്ദേശത്തിൽ, മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമല്ലെന്നും രണ്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്ന ശത്രുതയിൽ നിന്നും ഉടലെടുത്ത ഹീനമായ കലാപമാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറയുന്നു. അതിൽ ക്രിസ്ത്യൻ -ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകർത്തതെന്നും സമാധാനം സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നുമാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭ്യർത്ഥിച്ചിരിക്കുന്നത്.
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ജൂലൈ 26-ന് പുറത്തിറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ
ഇതൊരു ഗോത്ര സംഘർഷമാണ്. ഒരു നിയമനിർമ്മാണത്തിന്റെ പേരിൽ ചരിത്രപരമായി പരസ്‌പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. എന്നാൽ മതപരമായ ഒരു ച്ഛായയാണ് ഇതിന് പലരും നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ, രണ്ട് മതങ്ങൾ തമ്മിലുള്ള മത സംഘർഷമല്ല ഇത്. രണ്ട് ഗോത്രങ്ങൾക്കിടയിലുള്ള സംഘർഷമാണ്. സ്ഥിതി കൂടുതൽ വഷളാക്കുന്ന ഒന്നും നമ്മൾ ഇപ്പോൾ ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരണം.
ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഞാൻ സിബിസിഐ പ്രസിഡന്റുമാരുമായി സംസാരിക്കുകയും അവരുടെ പദ്ധതികളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു. എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാം, സഭയ്‌ക്ക് സമാധാനം കെട്ടിപ്പടുക്കാൻ എങ്ങനെ സംഭാവന നൽകാം എന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പള്ളികൾ നശിപ്പിക്കപ്പെട്ടു, അതുപോലെ തന്നെ ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ ക്ഷേത്രങ്ങളും പള്ളികളും തകർത്തിട്ടുണ്ട്. ഇത് പുനർനിർമ്മിക്കാൻ നാം അവരെ സഹായിക്കണം.
Comments