വാല്മീകി രാമായണം നാല്പതാം സർഗ്ഗത്തിലാണ് ശ്രീരാമനും പരശുരാമനുമായുള്ള സമാഗമത്തെപ്പറ്റി പറയുന്നത്. രാമന്റെയും സഹോദരന്മാരുടെയും വിവാഹാനന്തരം വിശ്വാമിത്രൻ തപസ്സ് തുടരാനായി മാമലയിലേക്ക് മടങ്ങി. ഏതാനും ദിവസം ദശഥനും കൂട്ടരും ജനകന്റെ സൽക്കാരമേറ്റ് മിഥിലയിൽ വസിച്ചു. മടക്കയാത്രയിൽ ചില ദു:ശകുനങ്ങൾ കാണുകയുണ്ടായി.സാധാരണക്കാർക്ക് ഒന്നു നോക്കാൻ പോലും സാധിക്കാത്തത്ര തേജസ്സോടു കൂടിയ മഹർഷി ശ്രേഷ്ഠൻ ചുമലിൽ ചായ്ച്ചു വച്ചിരിക്കുന്ന പരശുവും കൈയിൽ ഘോര ചാപവും പിന്നിൽ ശരങ്ങൾ നിറച്ച ആവനാഴിയുമായി ത്രിപുരാന്തകനെപ്പോലെ അഗ്നിതുല്യം ജ്വലിച്ചു നിൽക്കുന്ന ജമദഗ്നിപുത്രൻ യാത്രാ വഴിയിൽ പ്രത്യക്ഷപ്പെട്ടു.
ക്ഷത്രിയാന്തകനായ പരശുരാമനെക്കണ്ടതോടെ ദശരഥനടക്കം എല്ലാവരും പരിഭ്രാന്തരായി.
”പിതൃവധമറിഞ്ഞ് കോപാന്ധനായപ്പോഴാണ്പരശുരാമൻ ക്ഷത്രിയനിഗ്രഹമാരംഭിച്ചത്. എത്രയെത്ര തവണയാണ് ക്ഷത്രിയ ധ്വംസനം നടത്തിയത്. വീരക്ഷത്രിയരെ നിഗ്രഹിച്ച് കോപതാപങ്ങൾ ഒതുങ്ങിയിട്ടില്ലേ? വീണ്ടും ക്ഷത്രിയനാശത്തിനൊരുങ്ങുകയാണോ?”
വസിഷ്ഠൻ മറ്റു മഹർഷിമാരോടായി മന്ത്രിക്കുന്നതുകേട്ട് ദശരഥൻ സംഭ്രാന്തനായി. മഹർഷിമാർ അർഘ്യപാദ്യാദികളെടുത്തു കൊണ്ട് ദീമദർശനനായ പരശുരാമന്റെയടുത്തു ചെന്നു. അവരുടെ പൂജകളേറ്റു പ്രസാദിച്ചെങ്കിലും ആ മുഖത്ത് കടുത്ത കോപം തുടുത്തുനിന്നിരുന്നു. ഭയന്നു വിറച്ചു നിന്നിരുന്ന ദശരഥന്റെയടുത്തു തന്നെ രാമനും വന്നു നിന്നു. മഹാപ്രതാപിയായ ജാമദഗ്നിയായ പരശുരാമൻ ദാശരഥിയായ രാമന്റെയടുത്തേക്ക് നടന്നുവന്നു.
“ദശരഥപുത്രനായ രാമാ, നിന്റെ വിസ്മയകരമായ വൃത്താന്തമറിഞ്ഞാണ് എന്റെ വരവ്. നീ വില്ലുമുറിച്ചു, അല്ലേ? അത്ഭുതവും അചിന്ത്യവുമായ ആ ചാപഭഞ്ജനവാർത്ത കേട്ടാണ് മറ്റൊരു വില്ലുമായി ഞാനിവിടെയെത്തിയത്. ഞാൻ ജമദഗ്നിപുത്രനായ രാമനാണ്. എന്റെ ഘോരചാപമാണിത്. ഇതു കുലച്ച് ശരംകൊടുത്ത് നിന്റെ കൈക്കരുത്ത് എനിക്കു കാണിച്ചുതരിക. എങ്കിൽ നീ വീരനാണെന്നു സമ്മതിക്കാം. ഇതു കുലയേറ്റാൻ നിനക്കു സാധ്യമല്ലെങ്കിൽ നീ പരാജയം സമ്മതിക്കുക. അല്ലെങ്കിൽ നീ നേരിട്ടെന്നോടു യുദ്ധം ചെയ്യുക. രണ്ടിലൊന്ന് ഇപ്പോൾ നടന്നുതന്നെ തീരണം.”
പരശുരാമന്റെ വാക്കുകൾ കേട്ട് ദശരഥൻ തളർന്നുപോയി. തലയ്‌ക്കു മുകളിൽ കൈകൾ കൂപ്പിക്കൊണ്ട് ദൈന്യതയോലുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
“മഹർഷിശ്രേഷ്ഠാ, ക്ഷത്രിയന്മാരിലുള്ള കോപം വെടിഞ്ഞ് ശാന്തനായിത്തീർന്ന ബ്രാഹ്മണനല്ലേ അങ്ങ്? സ്വാധ്യായാദികളിൽ കഠിനനിഷ്ഠയുള്ള ഭൃഗുവംശജാതനാണങ്ങ്. ഇനി ആയുധമെടു ക്കില്ലെന്ന് ഇന്ദ്രനോട് അങ്ങ് ശപഥം ചെയ്തതല്ലേ? ധർമ്മിഷ്ഠനായ അങ്ങ് ഭൂമിയെല്ലാം കശ്യപന് ദാനം ചെയ്തിട്ട് മഹേന്ദ്രപർവ്വതാരണ്യത്തിൽ തപസ്സാരംഭിച്ചതല്ലേ? പിന്നെന്തിനാണ് എന്റെ സർവ്വനാശത്തിനായി അങ്ങ് ഇവിടേക്കെഴുന്നള്ളിയത്? എന്റെ പുത്രന്മാർക്ക് അഭയം തരണം. രാമനെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങളെല്ലാം അവസാനിച്ചതുതന്നെ.”
ദശരഥന്റെ അഭ്യർത്ഥന ചെവിക്കൊള്ളാതെ പരശുരാമൻ രാമന്റെ നേരെ തിരിഞ്ഞ് വീണ്ടും പറഞ്ഞു.
“രാമാ വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട അതിശക്തമായ ഒരു വില്ലുകളിലൊന്ന് ദേവസേനാനിയായിരുന്ന മഹാദേവനു നൽകി. ത്രിപുരന്മാരെ നിഗ്രഹിക്കാനാണ് ആ വില്ല് മഹാദേവൻ പ്രയോഗിച്ചത്. അതിശ്രേഷ്ഠമായ ആ ദൈവചാപമാണ് നീ ഒടിച്ചത്. എന്റെ കയ്യിലിരിക്കുന്നത് ദേവന്മാർ മഹാവിഷ്ണുവിനു കൊടുത്ത വൈഷ്ണവചാപമാണ്. ത്രിപുരന്മാരെ നശിപ്പിച്ച വില്ലിനോടു തുല്യമായതാണിത്.”
അതിനു ശേഷം ശൈവചാപത്തിന്റെയും വൈഷ്ണവ ചാപത്തിന്റെയും മഹത്വത്തെപ്പറ്റി പറയുന്നു. എന്നിട്ട് നിന്റെ വീര്യം കാണട്ടെ എന്നു വെല്ലുവിളിക്കുന്നു. മന്ദസ്മിതം തൂകി രാമൻ പരശുരാമനോടു പറഞ്ഞു.
“അല്ലയോ ഭൃഗുനന്ദനാ, അങ്ങയുടെ വീരചരിതങ്ങളാെക്കെ ഞാനും കേട്ടിട്ടുണ്ട്. പിതൃഘാതകരെ വധിച്ച് അച്ഛന്റെ കടം വീട്ടിയ അങ്ങയെ ഞാനഭിനന്ദിക്കുന്നു. വീര്യമില്ലാത്ത ക്ഷത്രിയനാണ് ഞാൻ എന്നാണല്ലോ അങ്ങയുടെ പരിഹാസം. എന്നാൽ എന്റെ വീര്യവും ശക്തിയും കണ്ടുകൊള്ളുക. മഹത്തായ ചാപം തന്നാലും.”
ശ്രീരാമൻ പരശുരാമന്റെ കയ്യിൽനിന്ന് വില്ല് ഏറ്റുവാങ്ങി. നിമിഷങ്ങൾക്കുള്ളിൽ പ്രയാസമേതുമില്ലാതെ രാമൻ ആ ഉഗ്രചാപം കുലച്ചു ശാപം തൊടുത്തു. പരശുരാമൻ അത്ഭുതസ്തബ്ധനായിപ്പോയി. തെല്ലു കോപത്തോടെ തന്നെ ശ്രീരാമൻ പറഞ്ഞു:
“എന്റെ ആചാര്യനായ ഭഗവാൻ വിശ്വാമിത്രന്റെ വംശത്തിൽ ജനിച്ചതിനാൽ അവിടുത്തെയും ഞാൻ ബഹുമാനിക്കുന്നു. അതിനാൽ അങ്ങയെ വധിക്കാനുദ്ദേശിച്ച് എനിക്കീ ശരം പ്രയോഗിക്കുവാനാവില്ല. ഏതു ശക്തിയെയും നശിപ്പിക്കുന്ന വീര്യമേറിയ രാമബാണം വെറുതേയാകില്ല. അങ്ങുതന്നെ ലക്ഷ്യം കാട്ടിത്തന്നാലും.”
“ദശരഥപുത്രാ രഘുരാമാ, ഈ ഭൂമി മുഴുവൻ ഞാൻ കശ്യപനു ദാനം ചെയ്തപ്പോൾ അതു സ്വീകരിച്ചുകൊണ്ട് അദ്ദേഹം എന്നോടു പറഞ്ഞത് ദാനം ചെയ്ത ഭൂമിയിൽ ഞാൻ താമസിക്കരുതെന്നാണ് അതിനാൽ രാത്രിയിൽ എനിക്ക് ഭൂവാസം പതിവില്ല. സർവ്വസഞ്ചാരിയായ എന്റെ ഗതിയെ ഹനിക്കരുതേ. മനോവേഗത്താൽ ഞാൻ മഹേന്ദ്രപർവ്വതത്തിലെത്തിക്കൊള്ളാം. തപസ്സുകൊണ്ട് ഞാൻ നേടിയിട്ടുള്ളത് അമേയങ്ങളായ പുണ്യലോകങ്ങളാണ്. അവയെ ലക്ഷ്യമാക്കി അങ്ങേയ്‌ക്ക് തൊടുത്ത ശരം പ്രയോഗിക്കാം. ദേവദേവ അങ്ങയുടെ യാഥാർത്ഥ്യം എനിക്കിപ്പോൾ മനസ്സിലായി. മധുഹന്താവായ അങ്ങയുടെ കൈക്കരുത്തിനെ നേരിട്ടുനിൽക്കാനാർക്കാണു കഴിയുക? ത്രിലോകനാഥനായ അവിടുത്തോടു പരാജയപ്പെട്ടതിൽ ഞാൻ ലജ്ജിക്കുന്നില്ല. ഏതൊരു ദിവ്യശക്തിക്കും തടുക്കാൻ സാധിക്കാത്ത രാമശരം അയച്ചാലും.”
പരശുരാമന്റെ നിർദ്ദേശപ്രകാരം രാമൻ ശരം പ്രയോഗിച്ചു. പരശുരാമൻ അന്നുവരെ തപസ്സുകൊണ്ടു സമ്പാദിച്ചിരുന്ന പുണ്യം മുഴുവൻ ആ ശരത്താൽ നശിച്ചു. അതു കണ്ട പരശുരാമൻ ദശരഥനന്ദനനെ സ്തുതിച്ചു പ്രദക്ഷിണം ചെയ്ത് അനുവാദം വാങ്ങി മഹേന്ദ്രപർവ്വതത്തിലേക്കു പോയി. അതോടെ പത്തു ദിക്കുകളും ഇരുൾമാറി തെളിഞ്ഞു. കോദണ്ഡപാണിയായി നൽക്കുന്ന ശ്രീരാമചന്ദ്രനെ ദേവർഷിവൃന്ദം സ്തുതിക്കാൻ തുടങ്ങി.
എഴുത്തച്ഛൻ തന്റെ രാമായണത്തിൽ ”ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ” എന്നു തുടങ്ങിയ വരികളിലൂടെ ഭംഗിയായി വിവരിച്ചിരിക്കുന്നു. പതിവുപോലെ ശ്രീരാമ സ്തുതിയും ചേർത്തിരിക്കുന്നു.
എന്തായാലും ഈ കഥയിലൂടെ ആദികവി നൽകുന്ന സന്ദേശം സകല മനുഷ്യർക്കും ബാധകമാണ്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകാത്തവരായി ആരുമില്ല. അവയെ സധൈര്യം നേരിടാനുള്ള ചങ്കുറപ്പാണ് വേണ്ടത്. ലക്ഷ്യദേദിയായ ബാണം താൻ ആർജ്ജിച്ച പുണ്യത്തെ ലക്ഷ്യമാക്കാൻ പറയുന്നതോടെ ശൈവ ചാപം, വൈഷ്ണവ ചാപം എന്നൊക്കെപ്പറയുന്നത് സാധാരണ വില്ല്, അമ്പ് എന്ന അർത്ഥത്തിലെടുക്കാമോ എന്ന് പണ്ഡിതന്മാർ ചിന്തിക്കട്ടെ. രണ്ടു രാമന്മാർ ഏറ്റുമുട്ടിയപ്പോൾ പരാജിതനായ രാമന് മറ്റേ രാമനാേട് പക തോന്നിയില്ല. പരാജയം അംഗീകരിക്കാൻ പഠിക്കണം എന്നുകൂടി ഈ രാമസമാഗമം ഓർമ്മിപ്പിക്കുന്നു.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments