കണ്ണൂർ: കരട് രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മദ്യനയത്തെ കുറിച്ചുളള ചർച്ചകൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇളംകള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.
എല്ലാ നാടിനും സ്വന്തമായ മദ്യം ഉണ്ട്. നമ്മുടെ നാട്ടിൽ അത് കള്ളാണ്. അതെങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇളം കള്ളിൽ ലഹരിയുണ്ടാകില്ല. ഇത് കള്ളിനെ കുറിച്ച് അറിയാവുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയിൽ തന്നെ എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടൻ കള്ള് ലഭ്യമാക്കുക എന്ന് മദ്യനയത്തിൽ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ‘ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്… അതിനെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം അറിയാം, അപ്പോൾ അത് വലിയ ലഹരിമൂത്തതായിരിക്കില്ല എന്ന്. ഇളംകള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തെ വിമർശിച്ചവർക്കുള്ള മറുപടിയും അദ്ദേഹം തന്റെ പ്രസംഗത്തിൽ നൽകി. നയം നടപ്പാക്കുമ്പോഴാണ് എന്തെല്ലാം പരിമിതികൾ വേണമെന്ന്
തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യ നയത്തിന്റെ കരട് മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ‘മദ്യനയം പ്രഖ്യാപിച്ചപ്പോൾ ചില ന്യായങ്ങൾ പറഞ്ഞു. ആ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്. നയത്തിൽ അതെല്ലാം പറയേണ്ടകാര്യമില്ല. നയം നടപ്പാക്കുമ്പോൾ അതിൽ എന്തെല്ലാം കരുതലും നടപടികളും വേണമെന്ന് ആലോചിക്കണം’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
.
Comments