മോസ്കോ: ഡ്രോൺ ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് റഷ്യയിലെ മോസ്കോ വിമാനത്താവളം അടച്ചു. മോസ്കോയിലെ കെട്ടിടങ്ങളാണ് ഡ്രോൺ ആക്രമണത്തിൽ തകർന്നത്. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്നാണ് റഷ്യയുടെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ രണ്ട് ഓഫീസ് ബ്ലോക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മോസ്കോ മേയർ സെർജി സോബിയാനിൽ വ്യക്തമാക്കി.
ആക്രമണം നടന്നത് റഷ്യയുടെ സുപ്രധാന നഗരവും തലസ്ഥാനവുമായ മോസ്കോയിൽ ആണെന്നതിനാൽ സുരക്ഷ മുൻനിർത്തിയാണ് മോസ്കോയിലെ വ്നുക്കോവോ അന്താരാഷ്‌ട്ര വിമാനത്താവളം താത്കാലികമായി അടച്ചത്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് മോസ്കോ നഗരം. മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഡ്രോൺ ആക്രമണങ്ങൾ പതിവാണ്.
2022 ഫെബ്രുവരിയിലായിരുന്നു യുക്രെയ്നിലേക്ക് റഷ്യൻ പട്ടാളം അധിനിവേശം നടത്തിയത്. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏതാനും നാളുകൾക്കുള്ളിൽ തന്നെ യുക്രെയ്ൻ തലസ്ഥാന നഗരമായ കീവ് റഷ്യൻ പട്ടാളം കീഴ്പ്പെടുത്തി. തുടർന്ന് പത്ത് ലക്ഷത്തിലധികം യുക്രെയ്ൻ പൗരന്മാരാണ് പ്രാണരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വന്നിട്ടുണ്ടെങ്കിലും യുദ്ധം പൂർണമായും അവസാനിച്ചിട്ടില്ല.
Comments