കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ആര് ഗോൾ വല കാക്കും എന്നതിൽ ആശങ്കകളേറെയാണ്. കരൺ ജിത്തോ സച്ചിനോ അതോ പുതിയ ആരെങ്കിലുമോ? എന്നാൽ ഇനിയിപ്പോൾ കൗതുകകരമായിരിക്കും ഈ ആശങ്കകൾ. സച്ചിനോ ലാറയോ? ആരാകും മത്സരങ്ങളിലെ ആ കാവൽ പോരാളി. സച്ചിനോ അതോ ലാറയോ? ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയുമല്ല ഇത്. ഇവരെ അനുസ്മരിപ്പിക്കുന്ന രണ്ട് സ്റ്റാർ കീപ്പർമാരുണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയിൽ. മലയാളി താരം സച്ചിൻ സുരേഷും ലാറ ശർമയുമാണ് വരും സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പർമാർ. ബെംഗളൂരു എഫ്‌സിയിൽ നിന്ന് ലാറയെ ലോൺ അടിസ്ഥാനത്തിലാണ് കൊമ്പൻമാർ കൊച്ചിയിലെത്തിച്ചത്. എന്നാൽ ലാറ ബ്ലാസ്റ്റേഴ്‌സ് സംഘത്തിനൊപ്പം ചേർന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും യൂറോപ്പിലായിരുന്ന സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസും കൊച്ചിയിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു ലാറ ശർമയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. മുൻ സീസണുകളിലെ ഒന്നാം നമ്പർ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ഗിൽ ഈസ്റ്റ് ബംഗാളിലേക്കു കൂടുമാറിയതിനു പിന്നാലെ വന്ന റൂമറുകൽ ഒന്നായിരുന്നു ലാറയുടേത്.
ഇന്ത്യയുടെ ഭാവി കാവൽക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ആറടി മൂന്നിഞ്ച് ഉയരക്കാരനായ ഈ ബംഗാളി ഗോൾകീപ്പർ. ടാറ്റ് ഫുട്‌ബോൾ അക്കാദമിയിൽ നിന്നാണ് ഫുട്‌ബോൾ ലോകത്തേയ്‌ക്ക് ലാറ എത്തുന്നത്. 2020 ലാണ് ബെംഗളൂരു എഫ്‌സിയിലേക്ക് താരമെത്തുന്നത്. കരൺജിത്ത്, സച്ചിൻ എന്നിവരെ കൂടാതെയുളള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മൂന്നാമത്തെ കാവൽ പോരാളിയാണ് ലാറ.
Comments