ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളക്കര മോചിതരായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കംപ്രതിക്കെതിരെയുള്ള രോഷം ഉയരുകയാണ്. പ്രതിയെ നാട്ടുകാർക്ക് വിട്ടുകൊടുക്കണമെന്നാണ് എല്ലാവരും ഒരു പോലെ പറയുന്നത്. സംഭവത്തിൽ തന്റെ രോഷം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സിദ്ദിഖ്.
നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ക്ലൈമാക്സിനോട് അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചത്. ചിത്രത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്കനെ നാട്ടുകാർ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയിലുള്ളത്. ചിത്രത്തിൽ പോലീസായാണ് സിദ്ദിഖ് എത്തുന്നത്.
‘നമ്മൾ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീർപ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’. എന്നാണ് സീനിൽ സിദ്ദിഖ് പറയുന്നത്.
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ അഞ്ചു വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്‌ക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങിയ പൊതുദർശനം മണിക്കൂറുകൾ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സ്‌കൂൾ അങ്കണം വേദിയായത്. പൊതുദർശനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.
Comments