കോട്ടയം: ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിച്ച് നൽകാൻ സാധിക്കില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
ഹിന്ദു വിഭാഗത്തിന് നേരെ കേരളത്തിൽ കൊലവിളി മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ഇവിടെ ആരെയും കത്തിക്കണമെന്നോ കൊല്ലുമെന്നോ എൻഎസ്എസും എസ്എൻഡിപിയും പറയില്ല. ഇവിടെ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണം അംഗീകരിച്ച് നൽകില്ല. എല്ലാ കാലത്തും എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. അത് തുടരുമെന്നും തുഷാർ പറഞ്ഞു. എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല. ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താമെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.
ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റിന്റെ പ്രതികരണം. വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് പിന്നെ വ്യക്തമാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ സന്ദർശനത്തിന് പെരുന്നയിൽ എത്തിയതായിരുന്നു തുഷാർ.
Comments