തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തെ പൂർണമായും തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒഴിവാക്കേണ്ട വിവാദമാണിതെന്നും ഷംസീർ മതഭീകരവാദികൾക്ക് ആയുധം നൽകിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. ശാസ്ത്ര കാര്യത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ല. മതഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളും ശാസ്ത്ര സത്യങ്ങളോട് യോജിക്കുന്നതല്ല. അത് എടുത്തുപറയേണ്ടതില്ലായിരുന്നു. ഷംസീർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നും സതീശൻ പറഞ്ഞു.
പ്രശ്‌നം ആറിത്തണുക്കട്ടേയെന്ന് കരുതിയാണ് ഇതുവരെ കോൺഗ്രസ് മിണ്ടാതിരുന്നതെന്നും സതീശൻ പറഞ്ഞു. സംഘപരിവാറിന് ആയുധം കൊടുക്കുന്ന പ്രസ്താവനയായിരുന്നു ഷംസീറിന്റേത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം വിഷയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് തങ്ങൾ കരുതിയത്. എന്നാൽ വിഷയത്തെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചത്. വർഗ്ഗീയവാദികളുടെ അതേ രീതിയാണ് സിപിഎമ്മും അവലംബിക്കുന്നത്. എരിതീയിൽ എണ്ണഒഴിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷത്തിനെന്നും സതീശൻ പറഞ്ഞു.
ഇത്രയും കാലം വർഗീയവാദികളെ അടുപ്പിക്കാത്ത സാമുദായിക സംഘടനയായിരുന്നു എൻഎസ്എസ്. വിഷയത്തിൽ സംഘടനയ്‌ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടെന്നും സതീശൻ പറഞ്ഞു.
Comments