ഇസ്ലാമാബാദ്: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ നടന്നുകൊണ്ടിരിക്കുന്ന വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന മുൻ പാക് പ്രധാനമന്ത്രിയുടെ ഹർജി പാകിസ്താൻ സുപ്രീം കോടതി തള്ളി.ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനായി കാത്തിരിക്കാൻ മുൻ പ്രധാനമന്ത്രിയോട് കോടതി ആവശ്യപ്പെട്ടു.
ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ഉത്തരവിനെതിരെ ഭരണഘടനയുടെ ആർട്ടിക്കിൾ 185(3) പ്രകാരം അപ്പീൽ നൽകാൻ അനുവദിക്കണമെന്ന ഖാന്റെ ഹർജി ജസ്റ്റിസ് യഹ്യ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് മസഹർ അലി അക്ബർ നഖ്വി, ജസ്റ്റിസ് മുസാറത്ത് ഹിലാലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
ഗ്രാഫ് റിസ്റ്റ് വാച്ച്, വിലയേറിയ പേന, മോതിരം, നാല് റോളക്‌സ് വാച്ചുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ഇമ്രാൻ ഖാൻ വാങ്ങുകയും കിട്ടിയ സമ്മാനങ്ങൾ മറിച്ചു വിൽക്കുകയും ചെയ്തതാണ് തോഷഖാന കേസ്.
കേസുമായി ബന്ധപ്പെട്ട് പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ജനുവരിയിൽ ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുറ്റാരോപിതന് രാഷ്‌ട്രീയ പാർട്ടിയുടെ ഭാരവാഹിയാകുന്നതിന് നിയമം ഒരു തടസ്സവും ഏർപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഹർജിയിൽ പറഞ്ഞു.
കൂടാതെ പി.ടി.ഐയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനുള്ള ശ്രമം നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്താക്കപ്പെട്ട ഏക പാകിസ്താൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയം പാസാക്കിയതിനെ തുടർന്നാണ് ഇമ്രാൻ ഖാന് പാക് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്.
Comments