കിഷ്‌കിന്ധയിലേക്ക് പോയി സുഗ്രീവനുമായി സഖ്യം ഉണ്ടാക്കാൻ ശ്രീരാമാദികളെ പ്രേരിപ്പിച്ചത് ശബരീ മാതാവാണ്. കുറെ വാനരന്മാരുടെ ദേശമാണത്. അവരുടെ ബുദ്ധിയും, ശക്തിയും, വീര്യ പരാക്രമങ്ങളും, എന്തും ചെയ്യാൻ മടിയില്ലാത്ത പ്രകൃതവും, എല്ലാം ആരെയും അതിശയിപ്പിക്കുന്നതാണ്. ഈ മനുഷ്യർ വാ ! നര: അത്ഭുതമനുഷ്യർ തന്നെ.
ഇപ്പോൾ ചേട്ടനും അനിയനും കൂടിയാണ് പ്രധാന പോര്. ചേട്ടൻ ബാലി സ്വതേ ബലവാനാണ്. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ മകനാണ് ബാലി. അച്ഛന്റെ അധികാരത്തിന്റെ ബലവും ആ ഗർവ്വും ബാലിക്കുണ്ട് അധികാരത്തിന്റെ ഗർവ് പലപ്പോഴും മത്തു പിടിപ്പിക്കുന്നതാണ്. അതിനാൽ സാധാരണ എതിരാളികൾ ബാലിയുടെ മുന്നിലെത്തുമ്പോൾ പാതി ബലം നഷ്ടപ്പെട്ടിരിക്കും. ആ ബലവും കൂടി ബാലിക്ക് അധികമായി ലഭ്യമാകും അധികാര ബലമുള്ളവൻ ചെയ്യുന്ന തെമ്മാടിത്തങ്ങൾ ചോദ്യം ചെയ്യാൻ പലരും ഭയക്കുന്നത് നാട്ടുനടുപ്പ് ആണല്ലോ.
ലോകം മുഴുവൻ പ്രകാശം പരത്താനായി സ്വയം നീറിക്കൊണ്ടിരിക്കുന്ന സൂര്യന്റെ പുത്രനാണ് സുഗ്രീവൻ. സൂര്യവംശത്തിൽ പിറന്ന ശ്രീരാമൻ അല്ലാതെ ആരാണ് രക്ഷ.സൂര്യൻ തന്റെ പ്രിയ ശിഷ്യനായ ഹനുമാനെ ഈ സുഗ്രീവന്റെ ഉപദേശിയായി നിയമിച്ചു. സൂര്യ ശിഷ്യനായ വായുപുത്രൻ ഹനുമാൻ സൂര്യന്റെ ഉപദേശിയായി.
പ്രാണായാമം കൊണ്ട് മനസ്സും ശരീരവും ശുദ്ധമാക്കിയവരാണ് കിഷ്‌കിന്ധയിലേ നിവാസികളിൽ പലരും. മഹായോഗിയായ ശ്രീനീലകണ്ഠന്റെ മഹത്തത്വത്തിൽ നിന്നും പിറന്നവനാണ് ഹനുമാൻ. സുഗ്രീവന്റെ വാക്കുകൾ പോലും കേൾക്കാതെയാണ് ബാലി സുഗ്രീവനെ ശത്രുവായി പ്രഖ്യാപിച്ചത്. ആരുടെ വാക്കുകളെയും മാനിക്കാത്ത ഇന്ദ്രിയ പ്രകൃതിയാണ് ബാലിക്ക്. ബാലിയേ നേരിടാൻ ശക്തിയില്ലാതെ സുഗ്രീവൻ ബാലികേറാമലയായ ഋഷ്യമൂകാദ്രിയിൽ ഒളിച്ചു താമസിക്കുകയാണ്. അങ്ങനെയുള്ള കാലത്താണ് ശ്രീരാമാദികൾ ആ പരിസരത്ത് വന്നത്. ശത്രുവോ മിത്രമോ എന്നറിയാതെ സുഗ്രീവൻ മനസാ ഭയപ്പെട്ടു. ആരെന്നറിഞ്ഞ് വേണ്ട നിർദേശങ്ങൾ നൽകണമെന്ന് സുഗ്രീവൻ ആഞ്ജനേയര്‍ മാരുതിയോട് നിർദ്ദേശിച്ചു. അവരെയും തോളിൽ ചുവന്നു കൊണ്ട് സുഗ്രീവ സന്നിധിയിൽ വന്ന് അവരും സുഗ്രീവനുമായി സൗഹൃദം ഉറപ്പിച്ചു.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments