ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി.
വിചാരണക്കോടതിയ്ക്ക് 2024 മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. കേസിന്റെ വിചാരണ അനന്തമായി നീട്ടുന്നുവെന്ന് സുപ്രീം കോടതിയിൽ ദിലീപ് അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ പരിഗണിക്കവെയാണ് വിചാരണക്കോടതിയുടെ ആവശ്യം അംഗീകരിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ എട്ട് മാസത്തോളമാണ് വിചാരണ നീട്ടിയത്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്.
കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രോസിക്യൂഷനും ചേർന്നിരിക്കുന്നു എന്നാണ് ദിലീപ് ആരോപിച്ചത്. കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിലാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ.ബാബു ദിലീപിനോട് ചോദിച്ചിരുന്നു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി.
Comments