കൊല്ലം: മിമിക്രി വേദികളിൽ നിറസാന്നിധ്യമായിരുന്ന കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അപ്രത്യക്ഷിത വിയോഗം മലയാളികൾക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. സ്വന്തമായി വീട് വെയ്‌ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ആ സ്വപ്‌നം ബാക്കി നിർത്തി മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കുള്ള വളർച്ചയിലായുന്നു സുധിയുടെ വിയോഗം. ഇന്നിതാ സുധിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ് അംഗ്ലീക്കൻ സഭയുടെ മിഷണറി ബിഷപ്പായ നോബിൾ ഫിലിപ്പ്. സുധിയുടെ കുടുംബത്തിന് വീട് വെയ്‌ക്കുന്നതിന് ഏഴ് സെന്റ് സ്ഥലമാണ് പുരോഹിതൻ ദാനമായി നൽകിയത്.
സുധിയ്‌ക്ക് വീട് വെച്ച് കൊടുക്കുന്നതിനായി നേരത്തെ തന്നെ ഒരുപാട് പേർ സഹായവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട് വെയ്‌ക്കാൻ സാധിച്ചിരുന്നില്ല. സുധിയുടെ മക്കളായ റിതുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള രേഖകൾ സുധിയുടെ ഭാര്യ രേണുവും രാഹുലും പുരോഹിതന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങി. കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിത് കൊടുക്കുന്നത്. തന്റെ കുടുംബ സ്വത്തിൽ നിന്നുള്ള സ്ഥലമാണ് സുധിയ്‌ക്കും കുടുംബത്തിനും നൽകിയതെന്നും അദ്ദേഹത്തിന്റെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയതെന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.
ജൂൺ അഞ്ചിനാണ് കൊല്ലം സുധി കാർ അപകടത്തിൽപ്പെട്ട് മരിച്ചത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments