ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ-ഇ-ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കോടതി. തോഷഖാന അഴിമതി കേസിലാണ് മുൻ പ്രധാനമന്ത്രിക്ക് തിരിച്ചടിയുണ്ടായത്. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 3 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ പിടിഐ നേതാവ് ആറ് മാസം കൂടി ജയിലിൽ കിടക്കേണ്ടി വരും. ഇതോടെ അയോഗ്യനായ പിടിഐ അദ്ധ്യക്ഷന് അടുത്ത അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമായിരുന്നു തോഷഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് ഇസ്ലാമാബാദ് വിചാരണ കോടതി കണ്ടെത്തിയത്. ഇന്ന് കേസ് പരിഗണിച്ചത് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജ് ഹുമയൂൺ ദിൽവാറായിരുന്നു. മുൻ പ്രധാനമന്ത്രിക്കെതിരായ കേസിൽ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പാക് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജ രേഖകളാണ് ഇമ്രാൻ സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനായി ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പിടിഐ അദ്ധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ഇസ്ലാമാബാദ് ഐജിക്ക് കോടതി നിർദേശം നൽകിയിരുന്നത്.
2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തുവെന്നാണ് ഇമ്രാനെതിരായ കുറ്റം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ പ്രധാനമന്ത്രിയായിരിക്കെ മറച്ചുവിറ്റുവെന്നാണ് കേസ്. ഏകദേശം 140 മില്യൺ പാക്‌സാൻ രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇമ്രാൻ വിറ്റഴിച്ചത്.
Comments