ലോക മുൻ ഒന്നാം നമ്പർ ടി 20 ബാറ്ററായ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ മുപ്പതിനാലാം വയസ്സിലാണ് ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള താരം 12 വർഷത്തോളം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിട ചൊല്ലുന്നത്. ഫ്രാഞ്ചൈസി ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്ൽസിന്റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ൽ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 2011 ഓഗസ്റ്റിൽ ഇന്ത്യക്കെതിരെ ട്വന്റി 20 കളിച്ചായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റിൽ 156 മത്സരങ്ങളിൽ 5066 റൺസ് കണ്ടെത്തി.
‘മൂന്ന് ഫോർമാറ്റുകളിലുമായി രാജ്യത്തെ പ്രതിനിധീകരിച്ചതിൽ സന്തോഷമുണ്ട്. ഇംഗ്ലണ്ട് ജേഴ്‌സിയിൽ വലിയ ഉയർച്ചകളും വലിയ വീഴ്ചകളും അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായുള്ള അവിസ്മരണീയ ക്രിക്കറ്റ് യാത്ര ലോകകപ്പ് കിരീടം നേടിക്കൊണ്ടാണ് അവസാനിച്ചത് എന്നത് വലിയ അഭിമാനമാണ്’ എന്നും അലക്സ് ഹെയ്ൽസ് പ്രസ്താവനയിൽ പറഞ്ഞു.അലക്സ് ഹെയ്ൽസ് കളമൊഴിയുന്നതോടെ വിൽ ജാക്സും ഫീൽ സാൾട്ടും ഉൾപ്പടെയുള്ള താരങ്ങൾക്ക് അവസരമൊരുങ്ങും.
ഇംഗ്ലണ്ടിനായി കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ നിർണായക ഇന്നിംഗ്സുകൾ താരം കളിച്ചിരുന്നു. അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ന്യൂസിലൻഡിനെതിരെ 52 ഉം ശ്രീലങ്കയ്‌ക്കെതിരെ 47 ഉം റൺസും നേടി. അഡ്ലെയ്ഡിലെ സെമി ഫൈനലിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തപ്പോൾ പുറത്താകാതെ 86 റൺസ് നേടി. എന്നാൽ ഫൈനലിൽ ഷഹീൻ അഫ്രീദിയുടെ രണ്ടാം പന്തിൽ ഒരു റണ്ണുമായി പുറത്തായി. എങ്കിലും ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയത്തോടെ കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളിൽ 573 ഉം 70 ഏകദിനങ്ങളിൽ 2419 ഉം 75 രാജ്യാന്തര ട്വന്റി 20കളിൽ 2074 റൺസും നേടി. ടി20 കരിയറിൽ 147 ശരാശരിയിൽ 11000ത്തിലേറെ റൺസ് അലക്സ് ഹെയ്ൽസിനുണ്ട്.
Comments