ഷില്ലോംഗ്: അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് പരേഡ് നടന്നു. അസം റെജിമെന്റൽ സെന്ററിന്റെ നേത്വത്തിൽ ഷില്ലോംഗിലാണ് പരേഡ് നടന്നത്. ഹാപ്പിവാലിയിലെ പാർസൺസ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ 44 അഗ്നിവീരന്മാരാണ് പങ്കെടുത്തത്. സേനാ മെഡൽ ജേതാവും അസം റെജിമെന്റൽ സെന്റർ കമാഡന്റുമായ ബ്രിഗേഡിയർ ദിനേശ് ചന്ദ്ര സിംഗ് കനാലാണ് പരേഡിന് നേതൃത്വം നൽകിയത്.
പരിശീലന കേന്ദ്രത്തിൽ റിക്രൂട്ട് ചെയ്യുന്ന അഗ്നിവീരന്മാൻ അവരുടെ പരിശീലനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നത്. പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത അഗ്നിവീരന്മാർ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ അസം റെജിമെന്റ് യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്നതായിരിക്കും. പരേഡിൽ അഗ്നിവീരന്മാരുടെ രക്ഷിതാക്കളും സുഹൃത്തുക്കളും പങ്കെടുത്തു. തങ്ങളുടെ മക്കളെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അയയ്ക്കുന്നതിൽ അഭിമാനവും ഉണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.
2022 ജൂണിലാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികർ അഗ്നിവീരന്മാർ എന്നാണ് അറിയപ്പെടുന്നത്. പദ്ധതിയ്ക്ക് കീഴിൽ മൂന്ന് സേവനങ്ങളാണുള്ളത്. 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സേനയിൽ നിയമിക്കുന്നതിന് വ്യവസ്ഥയുണ്ട്.2022-ൽ ഉയർന്ന പ്രായപരിധി 23 വയസായി നീട്ടിയിരുന്നു.
Comments