തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ മാളികപ്പുറം സിനിമ തഴയപ്പെടുകയായിരുന്നു എന്ന് തുറന്നുപറച്ചിലുമായി ജൂറി അംഗം. പ്രശസ്ത നിർമ്മാതാവ് ബി രാകേഷാണ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ജൂറി പാനലിൽ ഉണ്ടായിരുന്നവർക്ക് സിനിമയോട് താൽപ്പര്യമില്ലായിരുന്നുവെന്നും അതിനാൽ ആദ്യ റൗണ്ടിൽ തന്നെ സിനിമ തഴയപ്പെടുകയായിരുന്നു എന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ജൂറി പാനലിൽ ഉള്ളവരിൽ ഭൂരിഭാഗം ആൾക്കാർക്കും സിനിമയോട് താത്പര്യമില്ലായിരുന്നു. അതിനാൽ ആദ്യ റൗണ്ടിൽ തന്നെ സിനിമ തഴയപ്പെടുകയായിരുന്നു. തിരെഞ്ഞെടുക്കപ്പെട്ട 21 ചിത്രങ്ങളിൽ സിനിമ ഉൾപ്പെട്ടില്ല. തഴയപ്പെടാനായി ഉയർത്തിയ വാദങ്ങൾ ഒരു ജൂറി അംഗം എന്ന നിലയിൽ തനിക്ക് പറയാൻ സാധിക്കില്ലെന്നും രാകേഷ് പറഞ്ഞു. താൻ കമ്മിറ്റിയിൽ സിനിമയെ കുറിച്ച് പറഞ്ഞ അഭിപ്രായവും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ബി രാകേഷ് അഭിമുഖത്തിൽ അവാതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മാളികപ്പുറം തഴയപ്പെട്ടു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ജൂറി അംഗത്തിന്റെ ഈ വെളിപ്പെടുത്തൽ. മികച്ച പ്രതികരണത്തോടെ തീയറ്ററുകൾ നിറഞ്ഞോടിയ സിനിമ ഒരു അവാർഡിന് പോലും പരിഗണിക്കപ്പെടാതിരുന്നത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്‌ട്രീയം കളിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. എൽഡിഎഫ് സഖ്യകക്ഷിയായ സിപിഐ തന്നെ രഞ്ജിത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതായും പല സിനിമകളും തഴയപ്പെട്ടതായും ആക്ഷേപം ഉയർന്നു. ഇത് സാധൂകരിക്കുന്ന തെളിവുകൾ സംവിധായകൻ വിനയൻ പുറത്തുവിട്ടിരുന്നു.
Comments