തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയാ സെന്ററുകൾ വഴി ഐടി വകുപ്പിന്റെ പകൽക്കൊള്ള. ഇ ഡിസ്ട്രിക് പോർട്ടൽ വഴി നൽകുന്ന രേഖകൾക്ക് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഐടി വകുപ്പ് ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസ് സർക്കാറിന്റെ തന്നെ ഉത്തരവ് ലംഘിച്ച്. അക്ഷയ സെന്ററുകൾ വഴി നൽകുന്ന ഒരു സർട്ടിഫിക്കറ്റിന് ഐടി വകുപ്പ് ഈടാക്കുന്ന ചാർജ് ഏഴ് രൂപയാണ്. ഇതിനു പുറമേ ഉപഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ നിശ്ചയിച്ചിരിക്കുന്ന സർവ്വീസ് ചാർജ്ജും നൽകണം.
2021 ഒക്ടോബർ ഏഴിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബിസിനസിനും വാണിജ്യ ആവശ്യത്തിനും മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളു. എന്നാൽ ഈ ഉത്തരവ് പ്രകാരം റേഷൻ കാർഡ് ഉൾപ്പെടെ ഉള്ള വിവിധ തരം അപേക്ഷകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈടാക്കിയിരുന്ന ഫീസ് ഇത്തരത്തിൽ നിർത്തലാക്കിയിരുന്നു. ഇത് നടപ്പിലാക്കി രണ്ട് വർഷം കഴിഞ്ഞിട്ടും ഐടി വകുപ്പിന്റെ കീഴിൽ വരുന്ന സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഇനത്തിലുള്ള പണപ്പിരിവിൽ ഒരു മാറ്റവും വന്നിട്ടില്ല.
അതേസമയം സംസ്ഥാനത്തെ അക്ഷയ സെന്ററുകളിൽ ആധാർ സേവനങ്ങൾക്ക് പോലും അധിക ഫീസ് ഈടാക്കി വരുന്നുണ്ട്. ആദ്യമായി ആധാർ കാർഡ് എടുക്കുന്നവർ ഫീസ് നൽകേണ്ടതില്ല. എന്നാൽ പല ഇടങ്ങളിലും വിവിധ കാരണങ്ങൾ ഉന്നയിച്ച് പണം വാങ്ങുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കെ വിവിധ പരാതികളെ തുടർന്ന് സംസ്ഥാനത്തെ ആധാർ കേന്ദ്രങ്ങളിലേയ്‌ക്ക് വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് പല നിയമലംഘനങ്ങളും പുറത്തു വന്നത്.
Comments