തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കം. അതിഥി തൊഴിലാളികൾക്ക് നേരിട്ടും കരാർ-തൊഴിലുടമകൾ വഴിയും രജിസ്‌ട്രേഷൻ നടത്താനാകും. തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്‌ട്രേഷന് ആവശ്യമായ സൗകര്യം സജ്ജമാക്കും.
മൊബൈൽ നമ്പർ ഉപയോഗിച്ചാകും പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. റജിസ്റ്റർ ചെയ്യേണ്ട പോർട്ടലിൽ പ്രാദേശിക ഭാഷകളിലും നിർദ്ദേശങ്ങൾ ലഭ്യമാണ്. രജിസ്‌ട്രേഷന് നൽകുന്ന വ്യക്തിഗത വിവരങ്ങൾ എൻറോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തും. ശേഷം ഇവർക്ക് യൂണീക് ഐഡി അനുവദിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. രജിസ്‌ട്രേഷൻ നടപടികൾ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്നാണ് തൊഴിൽ വകുപ്പിന്റെ നിർദ്ദേശം.
രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. ആപ്പ് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും യുണീക് ഐഡി നിർബന്ധമാക്കും.
Comments