ന്യൂഡൽഹി: ചൈനയുടെ അതിർത്തിയിലുണ്ടാകുന്ന ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നയതന്ത്രത്തിന് സമയമെടുക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ ചൈനീസ് അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഇത് ഏത് സുരക്ഷാ വെല്ലുവിളിയെയും നേരിടാനുള്ള സൈനിക നീക്കങ്ങൾക്ക് ശക്തി നൽകും. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതിർത്തികൾ സുരക്ഷിതമാക്കാനും ദേശീയ താൽപര്യം സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതിൽ കൂടി പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ച കോൺഗ്രസിന് ഇതൊക്കെ പറയാൻ എന്ത് അവകാശമാണന്ന് അദ്ദേഹം ചോദിച്ചു. അതിർത്തിയിലെ വിഷയങ്ങളിൽ പ്രതികരിക്കുന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ അദ്ദേഹം തള്ളി. ശക്തമായ പരാമർശങ്ങൾ നടത്തുന്നത് ഗൗരവത്തിന്റെ ലക്ഷണമല്ല, പ്രായോഗിക നടപടികളാണ് വേണ്ടത്. അതിർത്തിയിൽ ചൈന റോഡുകളും പാലങ്ങളും നിർമ്മിച്ചതോടെയാണ് ചൈനീസ് പട്രോളിംഗ് ശക്തമായത്. ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതോടെയാണ് 2020-ൽ സൈന്യത്തെ വേഗത്തിൽ വിന്യസിക്കാനായതെന്ന് ജയശങ്കർ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനാണ് മോദി സർക്കാർ ഊന്നൽ നൽകുന്നത്. ഇതിനായാണ് റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചത്. ഇതോടെ സൈനികരെ വേഗത്തിൽ വിന്യസിക്കാനും ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങളെ ഫലപ്രദമായി തടയാൻ ഇപ്പോൾ സായുധ സേനയ്‌ക്ക് സാധിക്കുന്നുണ്ട്. 2014-ന് ശേഷം ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്‌ക്കും ഏത് ചൈനീസ് നീക്കത്തെയും നേരിടാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ വർദ്ധിപ്പിക്കുകയാണ്. ഭൂട്ടാനുമായി അസാമിൽ നിന്നുള്ള റെയിൽ ഗതാഗതത്തിനായി ചർച്ചകൾ നടത്തുകയാണ്. മ്യാൻമറുമായുള്ള തീരദേശ ഷിപ്പിംഗ് കരാർ മുദ്രവെക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments