കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കുട്ടികളുടെ ശസ്ത്രക്രിയയിലൂടെ നടക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ സമ്മതമില്ലാതെ നടത്തുന്ന ഇത്തരം ശസ്ത്രക്രിയയിലൂടെ അവരുടെ അന്തസും സ്വകാര്യതയും ലംഘിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
ഇത് കുട്ടികൾ വളർന്ന് വരുമ്പോൾ അവരുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. മൂന്നുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ശിശുരോഗ വിദഗ്ധൻ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദേശം. ലിംഗമാറ്റ ശസ്ത്രക്രിയ കുട്ടികൾക്ക് നടത്തണമെങ്കിൽ ഈ സമിതിയുടെ അനുമതി വാങ്ങണം.
തലശേരി സ്വദേശികളായ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞ് ജനിച്ചപ്പോൾ പെൺകുട്ടിയുടെ ജനനേന്ദ്രീയമായിരുന്നു. എന്നാൽ പിന്നീട് ഇതിന് രൂപമാറ്റം സംഭവിച്ചുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.
ഹോർമോൺ വ്യതിയാനം സംഭവിച്ചതിലൂടെ കുഞ്ഞിന്റെ ജനനേന്ദ്രിയം പിന്നീട് ആൺകുട്ടികളുടേതിന് സമാനമായി മാറി. ഇതേ തുടർന്ന് കുഞ്ഞിന് ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കൾ ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാൽ കോടതി ഉത്തരവ് ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് മാതാപിതാക്കൾ കോടതിയെ സമീപിച്ചതോടെ രണ്ട് മാസത്തിനുളളിൽ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകുകയായിരുന്നു കോടതി.
Comments