പൂനെ: രാജ്യത്തെ പ്രധാന ജ്യോതിലിംഗ തീർത്ഥാടന കേന്ദ്രമായ പൂനെയിലെ ഭീമശങ്കര ക്ഷേത്രപരിസരത്ത് മൊബൈൽ ഫോൺ, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി എന്നിവയ്‌ക്ക് നിരോധനമേർപ്പെടുത്തി. ശ്രീകോവിൽ, പ്രധാന മണ്ഡപം, ക്ഷേത്ര മൈതാനം തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് നടപടി.
തടസ്സമില്ലാത്ത ദർശനം സാധ്യമാക്കുന്നതിനും ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇവയ്‌ക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തജനങ്ങൾ ഫോൺ ഓഫാക്കി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയന നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. ശ്രാവണ മാസമായതിനാൽ ക്ഷേത്രത്തിൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തിരക്കേറാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിലാണ് ഭീമശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ അറിയപ്പെടുന്ന ജ്യോതിർലിംഗമാണ് പൂനെയിലുള്ളത്. 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രമാണിത്. നാഗാ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിലുള്ളത്. പുരതാന കാലത്തെ വിശ്വകർമ്മ ശിൽപികളുടെ കരവിരുതിനാൽ സമ്പന്നമാണ് ഇവിടം.
പൂനെയിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താവുന്നതാണ്. നഗരത്തിൽ നിന്ന് ബസ് സർവീസ് ഓരോ അരമണിക്കൂറിലും ഓടുന്നുണ്ട്. രാവിലെ 5.30 മുതൽ വൈകുന്നേരം 4.00 വരെ ബസ് സർവീസ് നടത്തുന്നു. 100 രൂപ നിരക്കിൽ ശിവാജിനഗറിലേക്ക് ടിക്കറ്റെടുത്താൽ ഇവിടെത്താം. പൂനെയിൽ നിന്ന് ക്ഷേത്രത്തിലെത്താൻ ഏകദേശം 3-4 മണിക്കൂർ സമയമെടുക്കും.















