തിരുവനന്തപുരം: കെഎംആർഎല്ലിൽ നിന്നും പണം വാങ്ങിയില്ലെന്ന് തള്ളിപ്പറയാതെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സംഭാവനയായിട്ടാകും പണം വാങ്ങിയിട്ടുണ്ടാകുകയെന്നും വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഓർമ്മിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്നിരിക്കുന്നത് പ്രമുഖ നേതാക്കളുടെ പേരുകളാണ്. സംഭാവനയാണ് വാങ്ങിയതെങ്കിൽ അതിന് റെസീപ്റ്റും നൽകിയിട്ടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ നടത്തുന്ന റീട്ടേയ്ൽ കമ്പനി എന്തൊക്കെ കാര്യങ്ങൾ സ്‌പോൺസർ ചെയ്യുന്നുണ്ടാകും. ബാർ കോഴ കാലത്ത് കാശുംകൊണ്ട് മുന്നിൽ എത്തിയപ്പോഴും താൻ കാശ് വാങ്ങിയിട്ടില്ല. ഇന്നേവരെ കൈകൊണ്ട് ഞാൻ കാശുവാങ്ങിയിട്ടില്ല. സംഭാവന ലീഗലൈസ് ചെയ്യാൻ നിയമനിർമ്മാണം നടക്കുന്ന കാലഘട്ടമാണ് ഇത്. താൻ ഇതുവരെ കാശ് കൈകാര്യം ചെയ്യാറുകൂടിയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർട്ടി നേതാക്കൾ വീട്ടിലെ നാളികേരം ഇട്ടുണ്ടാക്കുന്ന കാശുകൊണ്ടല്ല രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പണം നൽകിയ വ്യവസായി അനധികൃത വ്യവസായം ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. ഡയറിയിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് വേറൊന്നും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ ഒരു സേവനവും നൽകാതെയാണ് ഇത്രയും പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഇൻകം ടാക്സ് കണ്ടെത്തിയിരിക്കുന്നത്. അവരുടെ അക്കൗണ്ടിലേക്കും കമ്പനിയുടെ അക്കൗണ്ടിലേക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറി എന്നാണ് തെളിഞ്ഞിരിക്കുന്നത്. വീണയുടെ കമ്പനി ഒരു സർവീസും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ മൊഴി നൽകിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ചട്ടപ്രകാരം റൂൾ 50 ൽ ഇത് അവതരിപ്പിക്കാൻ കഴിയില്ല. വിഷയം സഭയിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല. ഇന്ന് ആ വിഷയമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കില്ലായിരുന്നു. അവസരം ലഭിക്കുമ്പോൾ വിഷയം ഉന്നയിക്കുമെന്നും സതീശൻ വാർത്താ സമ്മേളത്തിൽ വാദിച്ചു.
Comments