മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോൺഗ്രസ്സിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വന്നതെന്നുള്ള വാദം ഉന്നയിക്കണമെങ്കിൽ വെറും തൊലിക്കട്ടി മാത്രം പോര. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിവേണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയത്തിൽ സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നത് ഇത് വർഷം തോറുമുള്ള കണക്കാണെന്നാണ്. ഇത് വർഷാടിസ്ഥാനത്തിൽ ഉള്ളതൊന്നുമല്ല. മാസംതോറും 5 ലക്ഷവും 3 ലക്ഷവും എന്ന് പറഞ്ഞിട്ടാണ് കരാർ ഉണ്ടാക്കിയിട്ടുള്ളത്. അതിന് മാസപ്പടി എന്നേ പറയാൻ പറ്റു. കാരണം, തിരിച്ച് വീണയുടെ കമ്പനി ഒരു തരത്തിലുള്ള സേവനവും കരിമണൽ കമ്പനിയ്ക്ക് നൽകിയിട്ടില്ലെന്ന് അവർ ആദായ നികുതി വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകളും വിവരങ്ങളും നൽകിയിട്ടുണ്ട്. അപ്പോ ഇത് അവരുടെ സേവനത്തിന് നൽകി ഫീസല്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രം ലഭിച്ച പ്രത്യേക ആനുകൂല്യണ്. ഈ ആനുകൂല്യത്തെ കുറിച്ച് അറിയാനാണ് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.
കരിമണൽ കമ്പനി വളരെ മാന്യരാണെന്നാണെന്നും അവർക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് സിപിഎം പറയുന്നത്. അവരെ കോടതി നടപടികളിൽ നിന്നും പിഴ ഇടാക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്നുമെല്ലാമാണ് പറയുന്നത്. നികുതി വെട്ടിപ്പിന് പിഴയീടക്കിയ ഒരു കമ്പനിയെ വെള്ള പൂശാനുള്ള എന്ത് ബന്ധമാണ് സിപിഎമ്മുള്ളത്. പണം വാങ്ങിയ നേതാക്കന്മാരുടെ പേരുകളുള്ള കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ പേരുമുണ്ട്. കേരളത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി തന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിട്ടുള്ള സ്വത്ത് വിവരത്തിൽ ഇത് മറച്ചുവെച്ചു. തന്റെ ഭാര്യയ്ക്ക് ഇത്തരത്തിൽ ഒരു വരുമാനം ഉള്ളതായി വെളിപ്പെടുത്തിയിട്ടില്ല.
പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രധാന എതിരാളിയായ സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവ് നടത്തിയ അഴിമതി. പ്രതിപക്ഷം ഉന്നയിച്ചില്ല. മാത്യൂ കുഴൽനാടൻ വിഷയം ഉന്നയിച്ചെങ്കിലും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ വിജയന് വേണ്ടിയുള്ള സിപിഎമ്മിന്റെ ഇടപെടൽ ആരെ രക്ഷിക്കാനാണെന്നും കോൺഗ്രസിന്റെ മൗനം ആരെ ഭയന്നിട്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments