ന്യൂഡൽഹി: ഭാരതത്തിന്റെ ക്രിമിനൽ നിയമ വ്യവസ്ഥയെ അധിനിവേശത്തിൽ നിന്നും മുക്തമാക്കാൻ നമുക്ക് 75 വർഷം കാത്തിരിക്കേണ്ടി വന്നുവെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. ഭാരതീയ ന്യായ സംഹിത ബില്ലുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ പരാമർശം. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കുകയും പകരം മറ്റ് മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്ലുകൾ അവതരിപ്പിച്ചത്.
‘ഇന്ത്യയുടെ ക്രിമിനൽ നിയമ വ്യവസ്ഥയെ അധിനിവേശത്തിൽ നിന്നും മുക്തമാക്കാൻ നമുക്ക് 75 വർഷം കാത്തിരിക്കേണ്ടി വന്നു എന്നും എന്നാൽ ഇത് മുൻ സർക്കാരുകളുടെ അധിനിവേശത്തോടുള്ള ബൗദ്ധികവും മാനസികവുമായ അടിമത്തത്തെയാണ് കാണിക്കുന്നത്. ഇത് അപകോളനീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പാണ്’ – തേജസ്വി സൂര്യ പറഞ്ഞു
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് ഇന്ന് അവതരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നായിരുന്നു ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങൾ വേണമെന്നുള്ള നിർദ്ദേശങ്ങൾ വർഷങ്ങളായി സമൂഹത്തിൽ ഉയരുന്നുണ്ട്. നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 2020 മാർച്ചിൽ കേന്ദ്ര സർക്കാർ പ്രൊഫ. ഡോ. രൺബീർ സിംഗ് തലവനായി ക്രിമിനൽ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു.















