സുന്ദരകാണ്ഡം കഴിഞ്ഞ് യുദ്ധകാണ്ഡത്തിലേക്ക് പ്രവേശിക്കുന്നതോടെ രാമായണത്തിന്റെ അന്ത്യ പാദത്തിലേക്ക് കടക്കുകയായി. ശ്രീരാമനും, ലക്ഷ്മണ കുമാരനും, സുഗ്രീവനും, അംഗദനും, ജാംബവാനും നേതൃത്വം നൽകുന്ന കോടിക്കണക്കിനായ വാനരപ്പട സമുദ്രതീരത്തേക്ക് കുതിക്കുകയാണ്.സേനാ വിന്യാസത്തിലും മറ്റും സുഗ്രീവൻ കാണിക്കുന്ന മികവിലൂടെ താൻ വെറുമൊരു വാനരനല്ലെന്ന് തെളിയിക്കുക കൂടിയാണ്.
യുദ്ധോക്തരായ അവർ ഓരോരുത്തരും അമിതാവേശത്തിലാണ്. രാമലക്ഷ്മണന്മാരെ തോളിലെടുത്തു കൊണ്ടാണ് യാത്ര. സമുദ്രമെങ്ങനെ തരണം ചെയ്യുമെന്ന് കൂടിയാലോചിച്ചിരിക്കെ താനടക്കം ഏതാനും വാനരന്മാർ പോയി ലങ്കയെ തകർത്ത് രാവണനെവെന്ന് സീതയെ കൊണ്ടു വരാമെന്ന് അംഗദൻ പറയുന്നുണ്ട്. ദശവദന പുരിയുടെ കൃത്യമായ വിവരങ്ങൾ ഹനുമാനിൽ നിന്നും ലഭിച്ച ശ്രീരാമാദികൾ അതിനെ തള്ളിക്കളഞ്ഞു.
ചാരന്മാരിൽ നിന്നും വിവരങ്ങൾ ലഭിച്ചു കൊണ്ടിരുന്ന രാവണനും തന്റെ മന്ത്രികളുമായി കൂടിയാലോചിച്ച് മറുതന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. കാര്യാലോചന സഭയിൽ രാവണൻ ചെയ്തത് അധർമ്മമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് കുംഭകർണ്ണനാണ്. എങ്കിലും വാനരപ്പയെ നശിപ്പിക്കാൻ താൻ മുന്നിലുണ്ടാകുമെന്ന സഹാേദരന്റെ വാക്കുകൾ രാവണന് ആനന്ദം നൽകി. എന്നാൽ വിഷ്ണുഭക്തനായ വിഭീഷണൻ മാത്രം രാക്ഷസ കുലത്തിന്റെ രക്ഷയെക്കരുതി രാവണനെ ഉപദേശിക്കാൻ മുതിർന്നു. ദേവകളെയും ദേവേന്ദ്രനെയും സൂര്യചന്ദ്രന്മാരെയും ജയിച്ചവനാണ് താനെന്നഹങ്കരിക്കുന്ന രാവണൻ സ്വന്തം സഹോദരനെ ഭർത്സിക്കുന്നു. വിഭീഷണനും നാല് അമാത്യരും ലങ്കവിട്ട് രാമ സവിധത്തിൽ അഭയം തേടുന്നു.
ആകാശമാർഗ്ഗത്തിൽ വരുന്ന പഞ്ചരാക്ഷസ സംഘത്തെ സംശയത്തോടെയാണ് സുഗ്രീവാദികൾ നോക്കിക്കാണുന്നത്. രാമനാകട്ടെ അവരെ സ്വീകരിക്കുക മാത്രമല്ല ലങ്കാധിപനായി വിഭീഷണനെ അഭിഷേകം ചെയ്യുകയും ചെയ്യുന്നു.
സമുദ്രതരണത്തിനായി എന്തു മാർഗ്ഗമെന്ന് ചിന്തിച്ചിരിക്കുന്ന രാമനോട് സമുദ്രത്തോട് തന്നെ ചോദിക്കാൻ പറയുന്നത് വിഭീഷണനാണ്. രഘുകുലത്തോട് സമുദ്രത്തിനുള്ള ബന്ധം ഓർമ്മിപ്പിച്ചു കൊണ്ട് സമുദ്രതീരത്ത് തപസ്സു തുടങ്ങാനും രാമനാട് പറയുന്നു. ദർഭ വിരിച്ച് തല കിഴക്കോട്ടാക്കി വരുണനെ തപസ്സ് ചെയ്തിട്ടും സമുദ്രത്തിന് കനിവുതോന്നാത്തതിനാൽ കോപിഷ്ഠനായ രാമൻ വില്ലു കുലച്ച് ഉഗ്രങ്ങളായ അസ്ത്രങ്ങളയച്ച് സമുദ്രത്തെ തിളപ്പിച്ചു എന്നാണ് കവി പറയുന്നത്. ഇതോടെ വരുണ ദേവൻ പ്രത്യക്ഷപ്പെട്ട് ചിറകെട്ടാൻ നിർദ്ദേശിക്കുകയും അവിടെ നിന്ന് സമുദ്രം വഴിയൊഴിഞ്ഞ് കൊടുക്കുകയും ചെയ്യാമെന്ന് സമ്മതിച്ചുവത്രേ.
വിശ്വകർമ്മാവിന്റെ പുത്രനായ നളനെ സേതുവിന്റെ നിർമ്മാണച്ചുമതല ഏല്പിക്കുവാൻ പറഞ്ഞതും വിഭീഷണനാണ്. അന്നത്തെ എഞ്ചിനീയറിംഗ് വൈദദ്ധ്യത്തിന്റെ മകുടോദാഹരണമായ സേതുവിൽ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശിലകളും മറ്റും രാമേശ്വര ക്ഷേത്ര പരിസരത്ത് ഇന്നും സൂക്ഷിച്ചിരിക്കുന്നത് അവിടെ പോയിട്ടുള്ളവർക്ക് കാണാനാവും. (രാമസേതു ദർശനത്തിന് – അവിടേക്ക് പോകുന്നതിന് – ഇന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.)
സേതുബന്ധനം ആരംഭിച്ച വാർത്ത ചാരന്മാർ മുഖേനയറിഞ്ഞ രാവണൻ ശുകനെന്ന രാക്ഷസനെ സന്ദേശവുമായി രാമനടുത്തേക്ക് വിടുന്നുണ്ട്. പക്ഷി രൂപത്തിലെത്തിയ ശുകനെ വാനരന്മാർ കടന്നുപിടിച്ച് ഉപദ്രവിക്കുമ്പോൾ രക്ഷക്കെത്തുന്നത് രാമൻ തന്നെയാണ്. ദൂതനെ കൊല്ലരുതെന്ന തത്വം അന്നെല്ലാവരും പാലിച്ചിരുന്നു.
സേതുബന്ധനം പൂർത്തിയായതോടെ വൻപെഴും വാനരപ്പട ലങ്കയിലെത്തിച്ചേർന്നു. അപ്പോഴേക്കും വാനരന്മാരിൽ നിന്നും സ്വതന്ത്രനായ ശുകൻ രാവണ സവിധത്തിലെത്തി വാനരപ്പടയുടെ വീരപ്രവർത്തികളെ അറിയിച്ചു. യുദ്ധം തുടങ്ങിയാൽ ആപത്ത് സംഭവിക്കുമെന്നും സീതയെ തിരികെ നൽകുന്നതാണ് ബുദ്ധിയെന്നുമുള്ള ശുകന്റെ ഉപദേശം രാവണൻ തള്ളിക്കളഞ്ഞു. ശാർദ്ദൂലാദിരാക്ഷസന്മാരും ചാരന്മാരായെത്തി നൽകിയ വിവരങ്ങളും അഹങ്കാരിയായ ദശാസ്യൻ വകവയാക്കാതെ യുദ്ധസന്നദ്ധനായി. സീതയെന്ന സുന്ദരിയെ സ്വന്തമാക്കുകയെന്നതിൽ വിട്ടുവീഴ്ചയില്ലാതെ രാക്ഷസ കുലത്തെ മുഴുവൻ അപകടപ്പെടുത്തുവാൻ ഒരുങ്ങിപ്പുറപ്പെട്ടപ്പോൾ പ്രകൃതി നൽകുന്ന സൂചനകൾ പോലും ഉൾക്കൊള്ളാൻ ആ രാക്ഷസ രാജൻ തയ്യാറാകുന്നില്ല.
”കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ” എന്ന് പിന്നീട് കുഞ്ചൻ നമ്പ്യാർ പാടിയത് എത്ര അർത്ഥവത്താണെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നു.
കഥയെന്തായാലും രാമസേതുവെന്നത് ഇന്നും നിലനിൽക്കുന്നുണ്ട്. രാമേശ്വരത്തു നിന്നും ഇന്നത്തെ ശ്രീലങ്കയിലേക്ക് പോകുന്ന ഒരു പാത ഉപഗ്രഹ സർവ്വേയിലും കണ്ടെത്തിയിട്ടുണ്ട്. എന്നു മാത്രമല്ല ഈ രാമസേതു മുറിച്ച് കപ്പൽപ്പാതയുണ്ടാക്കാൻ പല സർക്കാരുകളും ശ്രമം നടത്തി പരാജയപ്പെട്ടതും ചരിത്രമാണ്. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഒപ്പം രാമസേതുവെന്ന വിശ്വാസ പ്രമാണങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ഭാരതമാകെ സമരം നടന്നതും സത്യമാണ്. ആ സമരത്തിൽ പങ്കെടുക്കുവാനും അറസ്റ്റ് വരിക്കുവാനും ഞാൻ തയ്യാറായി. മാവേലിക്കര കോടതിയിൽ നടന്ന കേസിൽ സമരം ചെയ്തുവെന്ന് സമ്മതിക്കുകയും എന്നെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. രാമസേതു ഇന്നും നിലനിൽക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.
(തുടരും…..)
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments