താരപുത്രന്മാരിൽ വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് ഗോകുൽ സുരേഷ്. തന്റെ അച്ഛന്റെ താരപരിവേഷം ഉപയോഗിച്ച് സിനിമയിൽ വന്ന ഒരാൾ ആയിരുന്നില്ല ഗോകുൽ. അച്ഛൻ എന്നതിനപ്പുറം സുരേഷ് ഗോപി എന്ന സ്റ്റാറിനെ നോക്കി നിന്നു കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഗോകുൽ പല കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ്. രാഷ്‌ട്രീയത്തിന്റെ പേരിൽ തന്റെ അച്ഛനെ പരിഹസിക്കുന്നവരെ ചോദ്യം ചെയ്യുകയും സുരേഷ് ഗോപി എന്ന ജനനേതാവിന്റെയും താരത്തിന്റെ പ്രസക്തി വ്യക്തമായി മനസ്സിലാക്കി പ്രതികരണം നടത്തുകയും ചെയ്യുന്ന ആളാണ് ഗോകുൽ സുരേഷ്. ഇപ്പോഴിതാ, ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകി അഭിമുഖത്തിൽ സുരേഷ് ഗോപിയെപ്പറ്റി ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരുപാട് കാര്യങ്ങൾ അച്ഛനിൽ നിന്നും പഠിച്ചിട്ടുണ്ട്. ചില കാര്യങ്ങളെ ഒരുപാട് ഉള്ളിലേയ്‌ക്ക് എടുത്തു വെയ്‌ക്കാതിരിക്കുക. ചിലതൊക്കെ അങ്ങനെയാണ് എന്ന് വിചാരിക്കുക. അതിനൊത്ത് നമ്മൾ അഡ്ജസ്റ്റ് ചെയ്ത് നിൽക്കണം. ചില കാര്യങ്ങൾ ഒരുപാട് ഉള്ളിലേയ്‌ക്ക് എടുത്താൽ നമുക്ക് ഉള്ള സമാധാനം കൂടി പോകും. അച്ഛനിൽ നിന്ന് പഠിച്ചത് ഇതാണ്. അച്ഛൻ എങ്ങനെ ഇവിടെ വരെ എത്തി എന്നതിനെപ്പറ്റി എനിക്ക് നല്ല ധാരണയുണ്ട്. അതിനാൽ അച്ഛന്റെ അടുത്ത് ഞാൻ എപ്പോഴും ഗ്യാപ് ഇട്ട് ബഹുമാനത്തോടെയെ നിൽക്കാറുള്ളൂ. വിമർശനങ്ങൾ എപ്പോഴും കേൾക്കാറുണ്ട്. ജനസംഖ്യ നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോൾ എന്റെ അമ്മയുടെയുടെ അടക്കമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതൊന്നും വിമർശനമല്ല, വൃത്തികേടാണ്. എന്റെ അച്ഛൻ ബിജെപിയിൽ ചേർന്നതോടെ വേറേ ഏതോ ആളായി മാറി എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ ഇപ്പോഴത്തെ ആൾക്കാരെ പോലെ അഴിമതിയൊക്കെ കാണിച്ച് എനിക്ക് ഹെലികോപ്റ്റർ ഒക്കെ മേടിച്ച് തരുന്ന ആളാണെങ്കിൽ ഇത്തരം വിമർശനങ്ങളൊക്കെ ഞാൻ പോ പുല്ല് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞേനെ. എന്നാൽ എന്റെ അച്ഛൻ അങ്ങനെയൊന്നും ചെയ്യുന്നില്ല.
വീട്ടിലുള്ളത് കൂടി വെളിയിലേയ്ക്ക് കൊടുക്കുന്ന ആളാണ് അച്ഛൻ. അങ്ങനത്തെ ഒരാളെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല. ഒരുപാട് പ്ലസ് ഉള്ളത് കാണാതെ മൈനസ് എവിടുന്നൊക്കയോ ചികഞ്ഞ് എടുത്ത് പറയുന്നത് അജൻഡയുടെ ഭാഗമാണ്. നേരിട്ട് കുറ്റം പറഞ്ഞാൽ അവന്റെ വിധി ആയിരിക്കും. അങ്ങനെ ആരും പറയില്ല. ജനങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവരല്ല. ഒറ്റയ്‌ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ കുറവാണ്. സോഷ്യൽ മീഡിയയിൽ കുരയ്‌ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്‌ക്കൂ. ഒറ്റയ്‌ക്ക് നിന്ന് കുരയ്‌ക്കുന്നവർക്ക് പണി കിട്ടും. അങ്ങനെയുള്ള ഒരാൾക്ക് ഞാൻ മറുപടിയും കൊടുത്തിട്ടുണ്ട്. അച്ഛനെപ്പറ്റി പറയുന്നത് എനിക്ക് വല്ലാതെ വേദനിക്കും. തൃശൂർ ഞാൻ ഇങ്ങെടുക്കുവാ എന്ന ഡയലോഗിനെയെല്ലാം പരിഹസിക്കുന്നത് എനിക്ക് ഇഷ്ടപ്പെടാറില്ല. അദ്ദേഹം എന്താണെന്ന് എനിക്ക് അറിയാം അദ്ദേഹത്തിന്റെ കപ്പാസിറ്റി എന്താണെന്ന് എനിക്ക് അറിയാം. എന്തൊക്കെ ചെയ്യുമെന്നും ചെയ്യില്ല എന്നും എനിക്ക് അറിയാം. അങ്ങനത്തെ ഒരാളെ ഈ ഡയലോഗ് വെച്ച് കളിയാക്കുന്നത് മകൻ എന്ന നിലയ്‌ക്ക് എനിക്ക് സുഖിച്ചിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല മറ്റുള്ളവർ അതിനെ എടുത്തതും പ്രചരിപ്പിച്ചതും- ഗോകുൽ പറഞ്ഞു.
Comments