ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനം. യൂണിയൻ ജാക്ക് താഴ്‌ത്തി ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ പതാക ഡൽഹിയിൽ ഉയർന്നിട്ട് ഇന്ന് 76 വർഷം തികയുന്നു. 76 വർഷങ്ങൾ പിന്നിട്ട് മുന്നിലേക്ക് കുതിക്കുമ്പോൾ നിർണായക ചുവടുവെപ്പാണ് ഭാരതം എല്ലാ മേഖലയിലും നടത്തിയത്.
പല പ്രവചനങ്ങളെയും അതീജീവിച്ച് തളർച്ചയിൽ നിന്നും വളർച്ചയിലേക്ക് രാജ്യം കുതിച്ചുപായുന്നു. റോക്കറ്റ് സയൻസിലും ടെക്‌നിക്കൽ സെക്ടറിലും അടക്കം രാജ്യം ഇന്ന് തലയുയർത്തി നിൽക്കുന്നു. 140 കോടിയിലധികം വരുന്ന ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, മൂന്നാം ലോകരാജ്യം എന്ന നിലയിൽ നിന്നും ലോക നേതൃത്വത്തിലേക്ക് നടന്നുകയറുകയാണ്.
നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിൽ നിന്നും രാജ്യം 1947ൽ വിമോചിതയാകുമ്പോൾ അക്കാലത്തെ അറിയപ്പെടുന്ന രാഷ്‌ട്രമീംമാസകർ വിലയിരുത്തിയത് അസംഭവ്യം എന്നാണ്. വിവിധ ഭാഷകളുള്ള, വിവിധ രീതികളുള്ള, കോടിക്കണക്കിന് ജനങ്ങളെ വഹിക്കുന്ന ഈ ഭൂപ്രദേശം ഛിന്നഭിന്നമാകും എന്നായിരുന്നു അവരുടെ ധാരണ. എന്നാൽ ഇന്നും നാനാത്വത്തിൽ ഏകത്വം എന്ന വാക്യം അക്ഷരാർത്ഥത്തിൽ അർത്ഥവത്താക്കി രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
ഒപ്പം പിറവിയെടുത്ത പലരാജ്യങ്ങളും പിളർന്നപ്പോഴും തളർന്നപ്പോഴും ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചു. ദരിദ്ര നാരായാണന്മാരുടെയും പമ്പാട്ടികളുടെയും നാടെന്ന് പുച്ഛിച്ച ഇടത്തിൽ നിന്നും ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും നാലാമത്തെ സൈനിക ശക്തിയായും ഭാരതം മാറി. സാങ്കേതിക വിദ്യയിൽ പാശ്ചാത്യ ലോകത്തെ വെല്ലുന്ന പ്രഭാവത്തോടെ ഇന്ത്യ ഇന്ന് ഉദിച്ചുനിൽക്കുന്നു.
ഇന്ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്ന നിമിഷം കേവലം അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല. ആത്മനിർഭരതയുടെയും ആത്മാഭിമാനത്തിന്റെയും ആത്മവീര്യം പകരുന്ന ഒരു ചുവടുവെപ്പുകൂടിയാണത്.
Comments