ന്യൂഡൽഹി: തന്റെ 10-ാം ചെങ്കോട്ട പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനായി അടുത്തുള്ള അഞ്ച് വർഷങ്ങൾ നിർണായകമാണെന്നും വ്യക്തമാക്കി. 2014ൽ ലോകത്തെ 10മത്തെ എക്കണോമിയായിരുന്ന ഇന്ത്യ പത്ത് വർഷം പിന്നിട്ടപ്പോൾ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വിശ്വമിത്രമായാണ് ലോകരാജ്യങ്ങൾ കണക്കാക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അത് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പുനൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബാധിപത്യം ഇന്നും രാജ്യത്തിന് വെല്ലുവിളിയാണ്. ഓഫ് ദ ഫാമിലി, ബൈ ദ ഫാമിലി, ഫോർ ദ ഫാമിലി എന്നതാണ് അവരുടെ മുദ്രാവാക്യം. കുടുംബ കേന്ദ്രീകൃതമായ ഈ സംവിധാനം രാജ്യത്തിന് ഗുണം ചെയ്യില്ല. സ്ഥിരതയുള്ള സർക്കാരിന് വേണ്ടിയാണ് 2014ൽ ജനങ്ങൾ വോട്ടുചെയ്തത്. 2019ൽ ജനങ്ങൾക്ക് ആ വിശ്വാസം വീണ്ടും നിലനിൽത്തി. അടുത്ത വർഷം ഓഗസ്റ്റ് 15നും ചെങ്കോട്ടയിൽ രാജ്യത്തിന്റെ നേട്ടങ്ങൾ ജനങ്ങളോട് പങ്കുവെക്കാൻ താൻ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീ കേന്ദ്രീകൃത വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് ഗുണം ചെയ്തു. രണ്ട് കോടി ലക്ഷപതികളായ സ്ത്രീകളെ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മുൻ കാലത്ത് സർക്കാർ നൽകിയതിനേക്കാൾ പ്രാധാന്യം ജനങ്ങൾക്ക് പാർപ്പിടം ഉറപ്പാക്കാനായി ഇപ്പോൾ നൽകുന്നുണ്ട്. മുദ്രാ യോജനയ്ക്കും സമൂഹത്തിൽ വൻമാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. രാജ്യത്തെ യുവജനങ്ങൾക്ക് പരിധികളില്ലാത്ത സാദ്ധ്യതകൾ ഉറപ്പുവരുത്താൻ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധാനന്തരം സംഭവിച്ചതുപോലെ പുതിയ ഒരു ലോകക്രമം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വികസ്വര രാജ്യങ്ങളുടെ സ്വരമായി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധി ലോകത്തിന് പ്രതീക്ഷ നൽകുന്നു. ലോകത്തിന് ആയുഷിലൂടെയും യോഗയിലൂടെയും ആരോഗ്യം പകരാൻ നമുക്കായി. ഇന്ത്യ 100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആദരം അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗം ആരംഭിച്ചത്. 140 കോടി ജനങ്ങളുടെ കുടുംബമാണ് ഇന്ത്യയെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജ് ഗുരു, സുഖദേവ്, ഭഗത് സിംഗ് അടക്കമുള്ള ധീരദേശാഭിമാനികളാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതെന്നും അവരുടെ ബലിദാനങ്ങൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments