തമിഴകത്ത് പുതു രാഷ്‌ട്രീയത്തിന്റെ ശംഖൊലി മുഴക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, പഠിച്ച്, ജീവിത സാഹചര്യങ്ങളോട് പട വെട്ടി നേടിയെടുത്തതാണ് അദ്ദേഹം തന്റെ എല്ലാ അംഗീകാരങ്ങളും. ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം തന്റെ സ്ഥാനമാനങ്ങളെല്ലാം രാജിവെച്ച് സജീവ രാഷ്‌ട്രീയത്തിലേയ്‌ക്ക് ഇറങ്ങിയ അണ്ണാമലൈയെ ഇരു കയ്യും നീട്ടിയാണ് തമിഴകം സ്വീകരിച്ചത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തമിഴകത്ത് മാത്രമല്ല, ഇന്ത്യയൊട്ടുക്കെ തന്റെ പേര് അണ്ണാമലൈ അടയാളപ്പെടുത്തി.
എൻ മണ്ണ് എൻ മക്കൾ എന്ന പദയാത്രയ്‌ക്ക് തുടക്കം കുറിച്ചു കൊണ്ട് തമിഴ്ജനതയുടെ ഹൃദയം കീഴടക്കുകയാണ് ഈ ജനനേതാവ്. ഇപ്പോഴിതാ, ജീവിതത്തിൽ താൻ മറികടന്ന പ്രതിസന്ധികളെപ്പറ്റിയും താൻ വളർന്നു വന്ന സാഹചര്യങ്ങളെപ്പറ്റിയും ഒരു ഓൺലൈൻ ചാനലിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അണ്ണാമലൈ. ആട് വളർത്തിയാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചതെന്നും ആട് ഇല്ലെങ്കിൽ താൻ ഇല്ലെന്നും അണ്ണാമലൈ പറയുന്നു. ആടിനോട് ബഹുമാനമാണെന്നും അത് തന്റെ ജീവിതം തന്നെയാണെന്നും വളരെ വൈകാരികമായി അണ്ണാമലൈ പറയുന്നു. കണ്ണുനിറഞ്ഞ് കയ്യടികളോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സദസ്സിലുള്ളവർ സ്വീകരിച്ചത്. ആടിനെ വച്ച് തന്നെ ട്രോളുന്നവർക്കുള്ള മറുപടി കൂടിയാണ് അണ്ണാമലൈയുടെ വാക്കുകൾ.
‘ഞങ്ങൾ ചെമ്മരിയാടിനെയാണ് ഏറ്റവും കൂടുതൽ വളർത്തിയിരുന്നത്. ഈ ആട് ഇല്ലെങ്കിൽ ഞാൻ ഇല്ല. എന്റെ അച്ഛനും അമ്മയും ആടിനെ വളർത്തിയാണ് പഠിപ്പിച്ചത്. അതിനാൽ എനിക്കും ആടിനും ജീവിതത്തിൽ വലിയ ഒരു ആത്മബന്ധമുണ്ട്. എനിക്കോർമ്മയുണ്ട് എന്റെ അച്ഛനും അമ്മയ്‌ക്കും ആട്ടിൻ കുട്ടിയെ വിൽക്കുമ്പോഴാണ് പണം ലഭിച്ചിരുന്നത്. ആട്ടിൻ കുട്ടിയെ വിറ്റു കിട്ടുന്ന പണം കൊണ്ടാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഞങ്ങളുടെ വരുമാനം തന്നെ ആടിൽ നിന്നുമാണ് ലഭിച്ചിരുന്നത്. 90 ശതമാനം വരുമാനവും അച്ഛൻ സമ്പാദിച്ചത് ആടിൽ നിന്നാണ്. അതിനാൽ ആടില്ലെങ്കിൽ ഞാൻ ഇവിടെ ഇരിക്കില്ല’.
‘ആടിനോട് എനിക്ക് ബഹുമാനവും മര്യാദയും ഉണ്ട്. അതിനെ കാണുമ്പോൾ എണീറ്റ് നിന്നു കൊണ്ട് കൈക്കൂപ്പനാണ് തോന്നാറുള്ളത്. എന്നെ വളർത്തി വലുതാക്കിയത് ആടാണ് എന്ന് ഞാൻ അഭിമാനത്തോടെ പറയും. ഇനി ആട് എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ, അത് എന്റെ അടയാളം, അത് എന്റെ അംഗീകാരം, അത് എന്റെ ആരംഭം എന്നാണെന്ന് ഞാൻ പറയും. ഗ്രാമത്തിലേയ്‌ക്ക് വന്നാൽ മാത്രമെ ഞാൻ പറയുന്നത് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാകൂ. സിറ്റിയിൽ താമസിക്കുന്നവർക്ക് ആടിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാകണമെന്നില്ല. ഗ്രാമത്തിൽ വന്ന് നോക്കിൽ ആട് ഒരു ജനതയ്‌ക്ക് എത്രയോ വിലപ്പെട്ടതാണെന്ന് മനസ്സിലാകും. ആട് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് എന്റെ വളർച്ചയെ അടയാളപ്പെടുത്തും’- അണ്ണാമലൈ പറഞ്ഞു.















