സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി വ്യാജ വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇവയിൽ കൂടുതലും രോഗങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണ്. എന്നാൽ, ഇത്തരത്തിലെ വാർത്തകൾക്ക് കടിഞ്ഞൂലിടാൻ തീരുമാനിച്ചിരിക്കുകയാണ് യൂട്യൂബ്. ആദ്യപടിയായി ക്യാൻസറിനെ സംബന്ധിച്ചുള്ള വ്യാജ വാർത്തകൾ നീക്കം ചെയ്യാനൊരുങ്ങുകയാണ് കമ്പനി.
ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള വാർത്ത കമ്പനി പുറത്ത് വിട്ടത്. ആരോഗ്യത്തിന് ഹാനീകരമായതും ഫലപ്രദമല്ലാത്തതുമാണെന്ന് തെളിയിച്ചിട്ടുള്ള ക്യാൻസർ ചികിത്സാ രീതികളെയാണ് യൂട്യൂബ് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രോഗപ്രതിരോധനത്തിന് ഹാനീകരമായ ഉള്ളടക്കങ്ങൾ ഉള്ളവയും തെളിയിക്കപ്പെടാത്ത ചികിത്സാരീതികളും പ്ലാറ്റ് ഫോമിൽ നിന്ന് നീക്കം ചെയ്യും. ഇത്തരത്തിലെ വീഡിയോകൾ രോഗത്തിന് മെച്ചപ്പെട്ട ചികിത്സ നേടുന്നതിൽ നിന്നും ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്തുമെന്നും കമ്പനി പറയുന്നു.
വെളുത്തുള്ളി കാൻസറിന് പരിഹാരം, റേഡിയേഷൻ തെറാപ്പിക്ക് പകരം വിറ്റാമിൻ സി തുടങ്ങിയതുപോലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഉള്ളടക്കങ്ങളാണ് നീക്കം ചെയ്യുന്നതെന്ന് ഉദാഹരണം സഹിതം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ചയിലായിരിക്കും ഇത് സംബന്ധിച്ച നടപടികൾ യൂട്യൂബ് ആരംഭിക്കുക.
ഇവ കൂടാതെ, ശാസ്ത്രീയ അറിവുകൾ പകരുന്ന പ്ലേലിസ്റ്റുകൾ പ്രോത്സാഹിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആധികാരികമായി ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷമാകും ഇത് പൂർണമായും തീരുമാനിക്കുക.
Comments