കൊൽക്കത്ത : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി . ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരി ഉപതിരഞ്ഞടുപ്പിലാണ് വീരസൈനികർ ജഗന്നാഥ് റോയുടെ ഭാര്യ തപ്സി മത്സരിക്കുക . . ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഹെഡ്ക്വാർട്ടർ ഇൻചാർജുമായ അരുൺ സിങ്ങാണ് തപ്സിയുടെ പേര് പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എൽ.എ വിഷ്ണുപാദ റോയിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് .
നാലു വയസുള്ള കുഞ്ഞുമായി ധുപ്ഗുരി ശരത്പള്ളി പ്രദേശത്താണ് തപ്സി ഇപ്പോൾ താമസിക്കുന്നത്. 2019 ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിക്കുമ്പോൾ പഗുരി ബ്ലോക്കിലെ ജുരപാനി പ്രദേശത്തെ സിആർപിഎഫ് ജവാനായിരുന്നു ജഗന്നാഥ് റോയ് . അന്ന് ദിവസങ്ങൾക്ക് മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ട് കൊതി തീരാതെയാണ് ജഗന്നാഥ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചത് .
ഹൃദയഭേദകമായ ഈ സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് 32 കാരിയായ തപ്സി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നത്. തന്റെ പ്രദേശം വികസിപ്പിക്കാനും, ജനങ്ങളെ സേവിക്കാനും വേണ്ടിയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് തപ്സി പറഞ്ഞു. “എന്റെ ജനങ്ങൾക്ക് , വയോധികർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, “ തപ്സി പറഞ്ഞു.
താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചു. ധുപ്ഗുരിയിലെ പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി എന്തെങ്കിലും ചെയ്യാനാണ് തന്റെ ആഗ്രഹം. ടിഎംസി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഡോ. നിർമൽ ചന്ദ്ര റായിയെയാണ് പാർട്ടി ഇവിടെ സ്ഥാനാർഥിയാക്കിയത്.വിരമിച്ച അധ്യാപകനും സംഗീതജ്ഞനുമായ ഈശ്വരചന്ദ്ര റോയിയെ ഇടതുപക്ഷം രംഗത്തിറക്കി.ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും സഖ്യമായാണ് മത്സരിക്കുക.
Comments