ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ഭർത്താവുമായ റോബർട്ട് വാദ്ര ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ തെളിവുകൾ സഹിതം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിക്ക് രണ്ടാഴ്ച സമയം ജസ്റ്റിസ് സുധീർ കുമാർ ജെയിൻ അനുവദിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങളെ വാദ്രയുടെ നിയമോപദേശകൻ കോടതിയിൽ തള്ളി പറഞ്ഞു. അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും സമൻസ് ലഭിക്കുമ്പോഴെല്ലാം അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകാറുണ്ടെന്നുമായിരുന്നു വാദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സെപ്റ്റംബറിലാണ് കേസ് സംബന്ധിച്ചുള്ള കൂടുതൽ വാദം കേൾക്കുന്നത്. അന്വേഷണത്തിൽ റോബർട്ട് വാദ്ര സഹകരിക്കാത്തതോടെ കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ഇഡി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ 12-ൽ 1.9 ദശലക്ഷം പൗണ്ടിന്റെ(17 കോടിയിലധികം രൂപ) വസ്തു വാങ്ങിയതിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് റോബർട്ട് വാദ്രയ്‌ക്കെതിരെയുള്ള കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2019 ഏപ്രിൽ 1-ന് വിചാരണ കോടതി റോബർട്ട് വാദ്രയ്‌ക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തെ എതിർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹർജി നൽകിയിരിക്കുന്നത്.
Comments