ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ. മോഡലായ മുംബൈ സ്വദേശിനി നേഹ എന്ന മെഹര്‍ (27) ആണ് അറസ്റ്റിലായത്. നേഹയും സംഘവും ബെംഗളൂരുവിൽ മാത്രം ഹണിട്രാപ്പ് നടത്തി 12 പേരെയാണ് കുടിക്കിയത്. ഇവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയും ഇവർ തട്ടിയെടുത്തു എന്നാണ് പോലീസ് പറയുന്നത്. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
രണ്ട് ദിവസം മുൻപാണ് സംഘത്തിലെ മൂന്നുപേർ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടുകൂടിയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ടെലഗ്രാമിലൂടെ നിരവധിപേരുമായി ബന്ധം സ്ഥാപിക്കും. ഇവരെ ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് സംഘം കെണിയിൽ വീഴ്‌ത്തുന്നത്. നേഹയുടെ ക്ഷണപ്രകാരം ഫ്ലാറ്റിലെത്തുന്നവരെ സംഘത്തിലെ മറ്റുള്ളവരാണ് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നത്.
ഈ സംഘത്തിന്റെ കെണിയിലകപ്പട്ട ഒരാൾ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. . ഇവരുടെ ഫ്ലാറ്റിലെത്തി പോലീസ് നടത്തിയ തെരച്ചിലിൽ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായി. ഈ സമയത്ത് നേഹ മുംബൈയിലായിരുന്നു. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ അറസ്റ്റ് ചെയ്തത്.
Comments